കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട പ്രതി അസം സ്വദേശി അമിറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിക്കൊണ്ട് വധശിക്ഷ ശരിവച്ചത്. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശിനിയായ നിയമവിദ്യാര്‍ഥിനി
കൊല്ലപ്പെട്ടത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അതേവർഷം ജൂൺ പതിനാറിനാണ് പ്രതി പിടിയിലായത്. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. താൻ നിരപരാധിയാണ്. തനിക്കെതിരെയുള്ള തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണ്. തന്നെ പിടികൂടിയ ശേഷമാണ് ശാസ്ത്രീയ തെളിവുകൾ ഉണ്ടാക്കിയത്. കൃത്യം നടത്തിയത് മറ്റാരോ
ആണ്. യുവതിയെ മുൻപരിചയമില്ലെന്നും തന്നെ വെറുതെ വിടണമെന്നുമായിരുന്നു അമിറുൾ ഇസ്ലാമിന്റെ ഹർജിയിലുള്ളത്. നേരത്തെ അസാമിലെ ജയിലിലേക്ക് തന്നെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി പ്രതി മുമ്പ് ഹർജി നൽകിയിരുന്നു. അസാമിലുള്ള ഭാര്യയും മാതാപിതാക്കളും അതീവ ദാരിദ്ര്യത്തിലായതിനാൽ വിയ്യൂരിൽ എത്തി തന്നെ സന്ദർശിക്കാൻ ബുദ്ധിമുട്ട് നേരിടുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്. ഇത് കോടതി തള്ളിയിരുന്നു. ഒരാൾക്ക് വധശിക്ഷ വിധിച്ചാൽ അത് നടപ്പാക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണമെന്നാണ് ഇപ്പോഴത്തെ നിയമം. അതിനാൽ വധശിക്ഷയ്ക്ക് അനുമതി
തേടി സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയും ഹൈക്കോടതി പരിഗണിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്ന് സർക്കാർ വാദിച്ചു. ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്.