തിരുവനന്തപുരം: സോളാര്‍ വിഷയത്തിലെ എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ടാണെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോണ്‍ മുണ്ടക്കയം.
സോളാര്‍ കേസില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചത് ധാരണപ്രകാരമാണ്. ജോണ്‍ ബ്രിട്ടാസിനെ ഇടനിലക്കാരനാക്കി സിപിഎം ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും ഇത് യുഡിഎഫും സര്‍ക്കാരും അംഗീകരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് 2013 ഓഗസ്റ്റ് 12ന് നടന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരം ഒന്നര ദിവസം കൊണ്ട് അവസാനിച്ചത് എങ്ങനെയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ സോളാര്‍ ഇരുണ്ടപ്പോള്‍ എന്ന പേരില്‍ എഴുതിയ പരമ്പരയുടെ മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തല്‍.
താന്‍ കൂടി ഇടപെട്ടുകൊണ്ടാണ് സമരം ഒത്തുതീര്‍പ്പാക്കിയത്. അതിന് തുടക്കം കുറിച്ചത് ജോണ്‍ ബ്രിട്ടാസിന്റെ ഫോണ്‍ കോളാണെന്ന് ലേഖകൻ വെളിപ്പെടുത്തി. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ എന്ന് ബ്രിട്ടാണ് തന്നെ വിളിച്ച് ചോദിച്ചു. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഇതെന്ന് തനിക്ക് ബോധ്യമായി.
ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്ന് ബ്രിട്ടാസ് ചോദിച്ചു. ജുഡീഷല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ എന്നു താന്‍ ചൂണ്ടിക്കാട്ടി. അത് പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി എന്ന് ബ്രിട്ടാസ് പറഞ്ഞു. പിന്നീട് താന്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞ കാര്യം അറിയിച്ചെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടി തീരുമാനം ആണോയെന്ന് ചോദിച്ച ഉമ്മന്‍ ചാണ്ടി പി.കെ.കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോയെന്ന് ചോദിച്ചു.
താന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനേയും തുടര്‍ന്ന് കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു.
തുടര്‍ന്ന് ഇടതു പ്രതിനിധിയായി എന്‍.കെ.പ്രേമചന്ദ്രന് യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു.
മിനിറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍വലിച്ചെന്നും ലേഖനത്തില്‍ പറയുന്നു. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും ലേഖകന്‍ വ്യക്തമാക്കി.