കണ്ണൂര്‍: ആര്‍എംപിഐ കേന്ദ്രകമ്മിറ്റി അംഗം കെ.എസ്.ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തള്ളി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. ഹരിഹരന്റെ തെറ്റിന് യാതൊരു ന്യായീകരണവും ഇല്ലെന്ന് ഷാഫി പ്രതികരിച്ചു.
പൊതു ഇടത്തിലോ സ്വകാര്യ സംഭാഷണത്തിലോ പോലും ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണ് ഹരിഹരന് ഉപയോഗിച്ചത്. ഇത് നൂറ് ശതമാനം അനുചിതമാണ്. വനിതകളോട് രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കാം, പക്ഷേ അധിക്ഷേപിക്കരുതെന്ന് ഷാഫി പറഞ്ഞു.
ഹരിഹരന്റെ പരാമര്‍ശത്തെ മറ്റൊന്നും പറഞ്ഞ് തങ്ങള്‍ ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കില്ല. സംഭവത്തില്‍ പിന്നീട് ഹരിഹരന് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിന്റെ നേതൃത്വത്തിൽ വടകരയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ കെ.എസ്.ഹരിഹരൻ നടത്തിയ പരാമർശമാണ് വിവാദമായത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിലാണ് ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.