കോട്ടയം: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തിയ സംഭവത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആയിരുന്ന ബി.ആർ. ജയൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അജയ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
താൽക്കാലിക ജീവനക്കാരനായിരുന്ന അജേഷാണ് സ്റ്റേഷൻ വളപ്പിൽ കഞ്ചാവ് വളർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഞ്ചാവ് കൃഷി നടത്തിയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാത്തതിനാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.ആർ. അജയ്ക്കെതിരായ നടപടി.
കഞ്ചാവ് വളർത്തിയ സംഭവം അറിഞ്ഞതിനു ശേഷം റേഞ്ച് ഓഫിസറായിരുന്ന ജയൻ തനിക്കെതിരെ പരാതി നൽകിയവരെ കുടുക്കാൻ ഈ സംഭവം ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. വനം വകുപ്പിനെതിരെ ജയൻ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.