ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ഇന്ത്യാ സഖ്യം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മുഖ്യമന്ത്രി പിണറായി വിജയൻ, എൻസിപി നേതാവ് ശരത് പവാർ, ഉദ്ദവ് താക്കറെ, അഖിലേഷ് യാദവ് തുടങ്ങിയവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രംഗത്തെത്തി.
കേജരിവാളിന്റെ അറസ്റ്റിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ഭീരുവായ ഏകാധിപതിക്ക് വേണ്ടത് നിർജീവമായ ജനാധിപത്യമെന്നാണ് രാഹുല്‍ പറഞ്ഞത്.
സർവവും പിടിച്ചടക്കാൻ നോക്കുന്ന അസുര ശക്തി ഇപ്പോള്‍ മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യുന്നുവെന്നും ഇന്ത്യ അർഹമായ മറുപടി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഭരണഘടന വിരുദ്ധമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.ബി ജെപിയുടെ പരാജയഭീതി വ്യക്തമായെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ജനരോഷം നേരിടാൻ ബിജെപിയും മോദിയും ഒരുങ്ങിക്കോയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണ്. ബിജെപിയുടേത് തോല്‍വി ഭയന്നുള്ള നീക്കമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ഭരണത്തില്‍ തിരിച്ച് വരില്ലെന്ന് ബിജെപിക്കറിയാം. കേജരിവാളിന്റെ അറസ്റ്റ് രാജ്യത്ത് പുതിയ ജന മുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്നും അഖിലേഷ് പറഞ്ഞു.