തൃശൂര്‍: കലാമണ്ഡലം ജൂനിയര്‍ സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്. കലാകാരന്മാരെ മുഴുവന്‍ അപമാനിക്കുന്ന വാക്കുകളാണ് സത്യഭാമ പറഞ്ഞതെന്ന് രാമകൃഷ്ണന് പ്രതികരിച്ചു.
തന്നെപ്പോലെ ഒരാള്‍ കലാമണ്ഡലത്തില്‍ മോഹനിയാട്ടം പഠിക്കാന്‍ ചെന്നത് സത്യഭാമയെപ്പോലുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കും. ഇവര്‍ മുമ്പും ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്. ഇവർക്കെതിരേ നേരത്തേ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് താന്‍ പരാതി നല്‍കിയിരുന്നു. തനിക്കെതിരായ പരാമര്‍ശത്തില്‍ സത്യഭാമയ്ക്കെതിരേ നിയമനടപടി സ്വീകരിക്കും. കറുത്തവര്‍ക്കുവേണ്ടി താന്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും രാമകൃഷ്ണന് പറഞ്ഞു.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കാനുള്ള സൗന്ദര്യമില്ലെന്നുമാണ് യുട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിൽ സത്യഭാമ പറഞ്ഞത്. മോഹിനിയായിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന് ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. തന്റെ അഭിപ്രായത്തില്‍ ആണ്പിള്ളേര്ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ. ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ സാമൂഹികമാധ്യമങ്ങളില്‍ അടക്കം രാമകൃഷ്ണന് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.