കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി നടപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു ഇടങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തണം. പ്രചാരണത്തിന് പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃക പെരുമാറ്റ ചട്ടം ജില്ലയില്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി 26 ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകളും 39 ഫ്ലയിങ് സ്ക്വാഡുകളും വീഡിയോ സര്‍വെയ്ലന്‍സ് ടീമുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ വരണാധികാരി ജില്ലാ കലക്ടറും പ്രത്യേകം ചുമതലപ്പെടുത്തിയ ഉപവരണാധികാരി കോഴിക്കോട് സബ് കലക്ടറും ആയിരിക്കും. വടകര മണ്ഡലത്തിന്റെ വരണാധികാരി എ ഡി എമ്മും പ്രത്യേകം ചുമതലപ്പെടുത്തിയ ഉപവരണാധികാരി വടകര റവന്യു ഡിവിഷണല്‍ ഓഫീസറും ആയിരിക്കും. പൊതു അവധി അല്ലാത്ത ദിവസങ്ങളില്‍ നോമിനേഷനുകള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഓരോ സ്ഥാനാര്‍ഥിക്കും പരമാവധി ചെലവാക്കാന്‍ കഴിയുന്ന തുക 95 ലക്ഷം രൂപയാണ്. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത് വരെയുള്ള പ്രചാരണ സാമഗ്രികളുടെ ചെലവുകള്‍ അതാത് രാഷ്ട്രീയ പാര്‍ട്ടികളുടെ ചെലവില്‍ രേഖപ്പെടുത്തും.
എഡിഎം അജീഷ് കെ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഡോ. ശീതള്‍ വി മോഹന്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ മനോജന്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി മോഹനന് ( സിപിഎം), പി കെ നാസര്‍ (സിപിഐ), പി എം അബ്ദുറഹ്മാന് ( ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം എ റസാക്ക് ( മുസ്ലിം ലീഗ്), വി പി ശ്രീപത്മനാഭന് (ബിജെപി), പി ടി ആസാദ് (ജനതാദള്‍ എസ്) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.