പാലക്കാട്: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി. രാവിലെ പത്തോടെ പാലക്കാട് മേഴ്സി കോളജിലെ ഹെലിപാഡിൽ ഇറങ്ങിയ അദ്ദേഹത്തെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സ്ഥാനാർഥികൾ, ഘടകകക്ഷി നേതാക്കൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഗ്രൗണ്ടിൽനിന്ന് കാറിൽ കോട്ടമൈതാനത്തെ അഞ്ചുവിളക്കിൽ എത്തിയ മോദി അവിടെനിന്ന് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ റോഡ് ഷോ ആരംഭിച്ചു. റോഡ് ഷോയിൽ തുറന്ന വാഹനത്തിൽ പ്രധാനമന്ത്രിക്കൊപ്പം കെ.സുരേന്ദ്രനും പാലക്കാട്, പൊന്നാനി സ്ഥാനാർഥികളും പങ്കെടുത്തു.
റോഡിന്റെ ഇരുവശവും കാത്തുനിന്ന ബിജെപി പ്രവർത്തകരും ജനങ്ങളും പുഷ്പവൃഷ്ടി നടത്തിയാണ് മോദിയെ സ്വീകരിച്ചത്. അഞ്ചുവിളക്കു മുതൽ സുൽത്താൻപേട്ട വഴി ഹെഡ് പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററാണ് റോഡ്ഷോ. അതേസമയം, പൊതുസമ്മേളനമില്ല.
ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് ബിജെപി നേതാവ് സി. കൃഷ്ണകുമാറാണ് സ്ഥാനാർഥി. 2016ലും 21ലും നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു പ്രധാനമന്ത്രി ജില്ല സന്ദർശിച്ചത്. റോഡ് ഷോക്ക് ശേഷം പ്രധാനമന്ത്രി സേലത്തേക്ക് പോയി.