തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചെടുക്കാനുള്ള അലക്കുയന്ത്രമായി ബിജെപി എസ്ബിഐ മാറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബാങ്കുകളുടെ വിശ്വാസ്യത തകർത്തും കള്ളപ്പണം തങ്ങളുടെ അക്കൗണ്ടിലെത്തിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇലക്ടറൽ ബോണ്ടുകൾ ബിജെപിയുടെ അക്കൗണ്ടിലെത്തിച്ചത്. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. സിപിഐയും സിപിഐ എമ്മും മാത്രമാണ് ഇലക്ടറൽ ബോണ്ട് കൈപ്പറ്റാത്തത്. മതേതര
രാജ്യം ജീവിച്ചിരിക്കണോ മതരാഷ്ട്രവാദം വിജയിക്കണോ എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഉയർത്തുന്ന ചോദ്യം. എന്ത് വില കൊടുത്തും ഇരുണ്ട ശക്തികളെ പരാജയപ്പെടുത്തണം.
പലസ്തീൻ വിഷയത്തിൽ നടത്തിയ പ്രസ്താവനയിൽ മാറ്റമില്ലെന്ന ശശി തരൂരിന്റെ പ്രഖ്യാപനത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വംപറഞ്ഞു. ഹമാസും ഇസ്രയേലും തുല്യമെന്നാണ് മുസ്ലിംലീഗ് റാലിയിൽ പങ്കെടുത്ത് ശശി തരൂർ പറഞ്ഞത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണം. തിരുവനന്തപുരത്ത് മത്സരിക്കുന്ന ശശി തരൂരിനെ പാർലമെന്റ് രേഖകൾ പരിശോധി ച്ച് സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും പന്ന്യൻ രവീന്ദ്രൻ എംപി ആയിരുന്നപ്പോഴാണ് തലസ്ഥാനത്തിന് അഭിമാനകരമായ വികസന പ്രവർത്തനങ്ങൾ കൊണ്ടുവന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.