കാസര്‍കോട് രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കംനടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകൾ പ്രചരിപ്പിക്കുകയാണ്. ഭരണഘടനാപദവിയിലുള്ളവർ വരെ അതിനു നേതൃത്വം നല്‍കുകയാണെന്നും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. കാസര്‍കോട്ടെ ശാസ്ത്രകോൺഗ്രസ് ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിക്കിൾ 51 അനുശാസിക്കുന്ന ശാസ്ത്രാഭിരുചിയും യുക്തിചിന്തയും വളർത്തുക എന്നത് പൗരന്റെ കടമയാണ്. ഈ കാഴ്ചപ്പാടിനെ കാറ്റിൽപ്പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാൻ യുക്തിചിന്തകൾക്കു പകരം കെട്ടുകഥകൾക്ക് പ്രാമുഖ്യം കൊടുക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. ഭരണഘടനാ പദവിലിയിലിരിക്കുന്നവർ വരെ അതിനു നേതൃത്വം കൊടുക്കുന്ന ദൗർഭാഗ്യകരമായ കാഴ്ചയും നാം കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തവണത്തെ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ഇതുവരെ നടത്തപ്പെട്ടിട്ടില്ല. നടത്തപ്പെടും എന്ന ഉറപ്പു പോലും അതുമായി ബന്ധപ്പെട്ടവർക്ക് നല്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർഥികൾക്കും സംവദിക്കാനും അവരുടെ അറിവുകൾ പങ്കിടാനുമുള്ള വേദിയായ ശാസ്ത്ര കോൺഗ്രസിൽ 424 യുവശാസ്ത്രജ്ഞർ പങ്കെടുക്കും. 362 ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കും. 12 വിഷയങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര പ്രബന്ധ / പോസ്റ്റർ അവതരണങ്ങളും ദേശീയ ബാല ശാസ്ത്ര കോൺഗ്രസ് വിജയികളായ ബാലശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണങ്ങളും ഉണ്ടാകും. ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ശാസ്ത്രജ്ഞരുമായുള്ള സംവാദവും സ്കൂൾ കുട്ടികൾക്കായി ‘വാക്ക് വിത്ത് സയന്റിസ്റ്റ് ” എന്നിവയും ഉണ്ടായിരിക്കും. കാസർകോട് ഗവ. കോളേജിൽ നാലു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര കോൺഗ്രസ് 11ന് സമാപിക്കും.