വടകര: വെള്ളികുളങ്ങര കാക്കമരമുള്ള പറമ്പത്ത് ആരിഫിന്റെ മകന് അഞ്ചു വയസായ മുഹമ്മദ് ഹൈദിന്‍ സലാഹിന്റെ മരണം സംബന്ധിച്ച് കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വടകര സീയം ഹോസ്പിറ്റലിന്റെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നും ഗുരുതരമായ ചികിത്സാ പിഴവാണ് ഉണ്ടായിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
ജനുവരി 30നു രാവിലെ 11 നാണ് മുഹമ്മദ് ഹൈദിന്‍ സലാഹിനെ ഉപ്പയുടെ മാതാപിതാക്കള്‍ സീയം ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടറെ കാണിക്കുന്നത്. പനിയില്ലെന്നും ക്ഷീണം ഉള്ളതിനാല്‍ ഗ്ലൂക്കോസ് കൊടുത്ത് രണ്ട് ദിവസം അഡ്മിറ്റ് ആവണമെന്നും ഡോക്ടര്‍ പറഞ്ഞു. ഒ.പി. ഷീറ്റില്‍ മരുന്നുകള്‍ കുറിക്കുകയും ഒബ്സര്‍വേഷന്‍ റൂമിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. 11.30 ന് ഒബ്സര്‍വേഷന്‍ റൂമില്‍ വെച്ച് ഡ്രിപ്പ് നല്കി. തുടര്‍ന്ന് ആന്റിബയോട്ടിക് ഇഞ്ചക്ഷന് നല്കുന്ന സമയത്ത് കുട്ടി വേദന മൂലം ബഹളം വെക്കുകയുണ്ടായി. കുട്ടിയുടെ കൈ ചലിപ്പിക്കാന്‍ പറ്റുന്നില്ലെന്ന് നഴ്സിനോട് പറഞ്ഞപ്പോള്‍ അത് നീഡില്‍ കാരണമാണെന്നായിരുന്നു നേഴ്സിന്റെ മറുപടി. പിന്നാലെ കുട്ടിക്ക് അതിയായ വയറുവേദന അനുഭവപ്പെട്ടു. ഈ വിവരം നഴ്സ് ഡ്യൂട്ടി ഡോക്ടറെ അറിയിക്കുകയുണ്ടായി. ഡ്യൂട്ടി ഡോക്ടര്‍ നേരത്തേ പരിശോധിച്ച കുട്ടികളുടെ ഡോക്ടറെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹം സ്കാനിങ്ങിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ സമയത്ത് മുഹമ്മദ് ഹൈദിന്‍ അബോധാവസ്ഥയിലാവുകയും മിനിറ്റുകള്‍ക്കകം മരണപ്പെടുകയുമാണ് ഉണ്ടായതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഒരു മണിക്കൂറിനു ശേഷം രണ്ടു ഡ്യൂട്ടി ഡോക്ടര്‍മാരുടെ അകമ്പടിയോടെ കുട്ടിക്കു ജീവനുണ്ടെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് ആംബുലന്‍സില്‍ പാര്‍ക്കോ ഹോസ്പിറ്റലില്‍ എത്തിക്കുകയാണ്
ചെയ്തത്. പാര്‍ക്കോ ഹോസ്പിറ്റല്‍ റിപ്പോര്‍ട്ട് പ്രകാരം അവിടെയെത്തും മുമ്പ് മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും പോലീസില്‍ അറിയിക്കുകയുമാണ് ചെയ്തത്.
കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ അഞ്ചാം തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആശുപത്രിയിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ചികിത്സ പിഴവുകാരണം സീയം ഹോസ്പിറ്റലില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സംഭവിച്ച മരണങ്ങള്‍ക്കും അംഗവൈകല്യമുണ്ടായവര്ക്കും നീതി ലഭ്യമാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് പി.ശ്രീജിത്ത്, വര്‍ക്കിംഗ് ചെയര്മാന് കെ.അശോകന്, കണ്‍വീനര്‍ ജൗഹര്‍ വെള്ളികുളങ്ങര, പി.പി.ജാഫര്‍, വി.കെ.രജീഷ്, വി.കെ.നജീഷ്കുമാര്‍, എം.പി.രാഘവന്, വി.വി.മുഹമ്മദ്, ഷൗക്കത്തലി, സി.കെ.നിസാര്‍ എന്നിവര്‍ പങ്കെടുത്തു.
ആരോപണം അടിസ്ഥാനരഹിതമെന്ന് ആശുപത്രി മാനേജ്മെന്റ്
ചികിത്സാ പിഴവു മൂലമാണ് കുട്ടി മരിച്ചതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സീയം ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ സത്യം പുറത്തുവരും. ടെസ്റ്റ് ഡോസ് കൊടുത്തിട്ടാണ് ഇന്ജക്ഷന് നല്‍കിയത്. ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് ഇല്ലാത്തതിനാലാണ് സമീപത്തെ ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയത്. രണ്ട് ഡോക്ടര്‍മാരും ഒപ്പം പോയിരുന്നു. ചികിത്സാസംബന്ധമായ വിവരങ്ങള്‍ അവിടെ കിട്ടിയില്ലെന്ന് അറിഞ്ഞനിമിഷം അത് എത്തിച്ചുനല്‍കിയിട്ടുണ്ട്. ആശുപത്രിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും മാനേജ്മെന്റ് വ്യക്തമാക്കി.