വടകര: നഗരസഭയിൽ 38 സ്ഥാപനങ്ങൾക്ക് ഹരിതസ്ഥാപനം പദവി.
ഹരിതകേരളം മിഷന്റെ ഹരിത സ്ഥാപനം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 38 സ്ഥാപനങ്ങൾക്ക് ഈ പദവി ലഭിച്ചത്. നഗരസഭ സാംസ്കാരിക നിലയത്തിൽ നടന്ന ഹരിതസ്ഥാപനം സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ് പദ്ധതി വിശദീകരണം നടത്തി. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ കെ പ്രഭാകരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ സംസാരിച്ചു. മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം, ഊർജ്ജസംരക്ഷണം എന്നിവയാണ് ഹരിത സ്ഥാപനത്തിനുള്ള മാനദണ്ഡം. നഗരസഭയിലെ 50 സ്ഥാപനങ്ങളെയാണ് പ്രാഥമിക പരിശോധനയ്ക്കായി തെരെഞ്ഞെടുത്തത്. ഇതിൽ 10 സ്ഥാപങ്ങൾ എ പ്ലസ്സും 28 സ്ഥാപനങ്ങൾ എ ഗ്രേഡും നേടി. നഗരസഭയിലെ മുഴുവൻ സ്ഥാപനങ്ങളേയും ഹരിതസ്ഥാപന പദവിയിൽ എത്തിക്കാനുള്ള പ്രവർത്തനം നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. നഗരസഭ കൗൺസിലർമാർ, സി ഡി എസ് ചെയർപേഴ്സൻ, ഉദ്യോഗസ്ഥന്മാർ, ഹരിത സ്ഥാപനം പദവി നേടിയ വിവിധ സ്ഥാപങ്ങളിലെ പ്രതിനിധികൾ,
അംഗൻവാടി ടീച്ചർമാർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.