കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലിന് കീഴിലുള്ള സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്ക്വാഡ് മതിയായ രേഖകളില്ലാതെ കൊണ്ടുപോയ177400 (ഒരു ലക്ഷത്തി എഴുപത്തേഴായിത്തി നാനൂറു രൂപ) ഇന്ന് (ശനി) പിടികൂടി.
ഇതുവരെ ജില്ലയില്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലിന് കീഴിലെ വിവിധ സ്ക്വാഡുകള്‍ മതിയായ രേഖകളുടെ അഭാവത്തില്‍ കൊണ്ടുപോയ 34,41,900 രൂപ പിടികൂടിയിട്ടുണ്ടെന്ന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ അറിയിച്ചു.
ഇതില്‍ ഒരു വ്യക്തിയില്‍ നിന്നു മാത്രം പിടികൂടിയ 31 ലക്ഷം രൂപ ആദായ നികുതി വകുപ്പിന് കൈമാറി. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചിലവാക്കാവുന്ന തുക 95 ലക്ഷം രൂപയാണ്. എന്നാല്‍ സ്ഥാനാര്‍ഥികള്‍ ഇതില്‍ കൂടുതല്‍ തുക ചെലവഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ജില്ലാ ഇലക്ഷന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.
സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍, ബാനറുകള്‍, ചുവരെഴുത്തുകള്‍ റാലികള്‍, പ്രകടനങ്ങള്‍, എന്നിവയെല്ലാം ജില്ലാ ഇലക്ഷന് എക്സ്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നിരീക്ഷിക്കുകയും വീഡിയോ പകര്‍ത്തുകയും അവ പരിശോധിച്ച് നിശ്ചിത നിരക്കുകളുടെ അടിസ്ഥാനത്തില്‍ വില നിശ്ചയിച്ച് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അത് സ്ഥാനാര്‍ഥികളുടെ ചെലവ് രജിസ്ട്രറുമായി ചേര്‍ത്ത് പരിശോധന നടത്തുകയും ചെയ്യും.
ഇതിനാല്‍ സാമ്പത്തിക പരിധിയില്‍ നിന്നുകൊണ്ട് പ്രചാരണം നടത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ശ്രദ്ധിക്കണമെന്ന് എക്സ്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ഡ്രഗ്സ്, പാരിതോഷികങ്ങള്‍, എന്നിവയെല്ലാം പിടിച്ചെടുക്കുന്നതിനു വിവിധ സ്കാഡുകള്‍ ഇലക്ഷന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതിന്റെ ഭാഗമായി എല്ലാ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ഫ്ലയിംഗ് സ്ക്വാഡുകള്‍ വാഹനപരിശോധന വ്യാപകമാക്കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പു ചെലവ് സംബന്ധമായ പരാതികള്‍ 18004258083 ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.