കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്ഥൻ മരിച്ച സംഭവത്തില്‍ 33 വിദ്യാര്‍ഥികളെ വീണ്ടും സസ്പെൻഡ് ചെയ്തു. നേരത്തെ സസ്പെൻഡ് ചെയ്ത് ഈ വിദ്യാർഥികളുടെ സസ്പെൻഷൻ വിസി റദ്ദാക്കിയിരുന്നു.
ഇതു വിവാദമായതോടെയാണ് ഇവരെ വീണ്ടും സസ്പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് ഡീൻ പുറത്തുവിട്ടു. ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്പെൻഷൻ. സസ്പെൻഷൻ കാലയളവിൽ വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ കയറുന്നതിനും വിലക്കുണ്ട്. വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടിരുന്നു. വിഷയത്തിൽ വൈസ് ചാൻസലർ ഡോ.പി.സി.ശശീന്ദ്രനെ ഗവർണർ ശാസിച്ചിരുന്നു. ഇതാണ് വിസിയുടെ രാജിയിൽ കലാശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.