
ലണ്ടൻ: ലേബർ പാർട്ടിക്കുള്ളിൽ രാജി സമ്മർദ്ദം ശക്തമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു. ലേബർ പാർട്ടി നേതൃസ്ഥാനവും സ്റ്റാർമർ രാജിവച്ചിട്ടുണ്ട്. തന്റെ തീരുമാനം ചാൾസ് മൂന്നാമനെ അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കും വ
രെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും സ്റ്റാർമർ മാധ്യമങ്ങളോട് പ്രതികരിച്ചു. സെപ്റ്റംബറിൽ പാർലമെൻ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായി ലേബർ പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ സ്റ്റാർമർ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും.
സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണ കുറഞ്ഞതോടെയാണ് പാർട്ടിയിൽ നേതൃമാറ്റത്തിനായുള്ള മുറവിളി ഉയർന്നത്. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേരിട്ട കനത്ത പരാജയത്തെത്തുടർന്ന് എഴുപതിലധികം പാർട്ടി എംപിമാർ സ്റ്റാർമറുടെ
രാജി ആവശ്യപ്പെട്ടിരുന്നു.
ബ്രിട്ടന്റെ 58-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് വർഷത്തിന് ശേഷമാണ് സ്റ്റാർമർ രാജിവെച്ച് ഒഴിയുന്നത്. 400ൽ അധികം സീറ്റുകൾ നേടിയായിരുന്നു കെയ്ർ സ്റ്റാർമറുടെ നേതൃത്വത്തിൽ 2024ൽ ലേബർ പാർട്ടി അധികാരത്തിൽ വന്നത്. ഋഷി സുനകിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന കൺസർവേറ്റീവ് പാർട്ടി സർക്കാറിന് സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരിച്ചടിയായിരുന്നു. ബ്രിട്ടനിലെ ജനങ്ങൾ മാറ്റത്തിന് വോട്ട് ചെയ്തു എന്നായിരുന്ന അധികാരത്തിൽ വന്നതിന് പിന്നാലെ കെയ്ർ
സ്റ്റാർമറുടെ പ്രതികരണം.
രാജിവെയ്ക്കാനുള്ള തീരുമാനം രാവിലെ കെയ്ർ സ്റ്റാർമാർ ഫോൺവഴി രാജാവിനെ അറിയിച്ചിരുന്നു. പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമം ആരംഭിക്കാനും സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് പൂർത്തീകരിക്കാനും സ്റ്റാർമർ ലേബർ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികം, പ്രതിരോധം, രാജ്യസുരക്ഷാ മേഖലകളിൽ വിശ്വാസം വീണ്ടെടുക്കാൻ തൻ്റെ ഭരണകാലത്ത് സാധിച്ചെന്നും കെയ്ർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന നേതാവിന് പൂർണ്ണ പിന്തുണ നൽകുമെന്നും സ്റ്റാർമർ വ്യക്തമാക്കി.
















