
കൊച്ചി: മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്. പറവൂരിലെ
പറയകാട് ആലുംമാവിലെ വീടായ ലാഫിങ് വില്ല വളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു.
വൈകിട്ട് 3.30ന് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മതപരമായ എല്ലാ
ചടങ്ങുകളും ഒഴിവാക്കിയാണ് മൃതദേഹം സംസ്‌കരിച്ചത്.
സലിം കുമാറിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയോടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും നടന്റെ മൃതദേഹം പറവൂരിലെ ടൗണ്‍ഹാളിലേക്ക് പൊതുദര്‍ശനത്തിന് എത്തിച്ചത്. സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ നിരവധിപേര്‍ സലിംകുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തി. ശേഷം അവസാനമായി സ്വവസതിയായ ലാഫിങ്
വില്ലയിലേക്ക്. വീട്ടിലും നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തെ കണ്ടുമടങ്ങിയത്.
മുഖ്യമന്ത്രി വി ഡി സതീശന്‍, സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, എംഎല്‍എയായ രമേശ് പിഷാരടി, സംവിധായകന്‍ കമല്‍, നടന്‍ ജയറാം, നടി നവ്യ നായര്‍ തുടങ്ങി നിരവധിപ്പേര്‍ ടൗണ്‍ ഹാളിലെത്തി. ഇന്നലെ രാത്രി 10.43ഓടെ അമൃത ആശുപത്രിയില്‍വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.
















