തിരുവനന്തപുരം: ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി രണ്ടുപകലുകള്‍ മാത്രം ശേഷിക്കെ ഇരുമുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയില്‍.
യുഡിഎഫ് ഭരണത്തില്‍ തിരിച്ചെത്തുമെന്ന എക്‌സിറ്റ് പോളുകള്‍ അങ്ങനെ തന്നെയാകുമെന്നും എക്‌സിറ്റ്‌പോളുകള്‍ അല്ല യഥാര്‍ഥ ജനവിധിയെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു. വോട്ടിങ് ഇരുപത് ശതമാനം ഉയര്‍ത്തി പ്രബലശക്തിയാകാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ ബലാബലം തുടരുമ്പോള്‍, ചര്‍ച്ചയുടെ ആവശ്യമില്ലെന്നും പിണറായി ക്യാപ്റ്റനായി മൂന്നാം സര്‍ക്കാര്‍ രൂപികരിക്കുമെന്നുമാണ് എല്‍ഡിഎഫ് നേതാക്കള്‍ പങ്കിടുന്ന പ്രതീക്ഷ.
ഭൂരിഭാഗം സര്‍വേകളും തങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ പ്രവചിച്ചതിന്റെ ആത്മവിശ്വാസമാണ് യുഡിഎഫിനുള്ളത്. 90 വരെ സീറ്റുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫ് ഉറച്ചുവിശ്വസിക്കുന്നത്. എന്നാല്‍ എക്‌സിറ്റ് പോള്‍
ഫലങ്ങള്‍ പാടെ തള്ളുകയാണ് എല്‍ഡിഎഫ്. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നും നേരിയ ഭൂരിപക്ഷമായാലും കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.
അഞ്ച് സീറ്റുവരെ നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. കേരളത്തില്‍ എന്‍ഡിഎ മികച്ച മുന്നേറ്റം ഉറപ്പെന്ന് ബിജെപി നേതാക്കളും പറയുന്നു. ഇത്തവണ വോട്ടിങ് ശതമാനം ഇരുപതിലേക്ക് ഉയരുമെന്നും എന്‍ഡിഎ കേരളത്തിലെ നിര്‍ണായശക്തിയാകുമെന്നുമാണ് ബിജെപി വിലയിരുത്തല്‍. എക്‌സിറ്റ്‌പോളുകളും എന്‍ഡിഎക്ക് ആത്മവിശ്വാസം നല്‍കുന്നു. മോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ദേശീയനേതാക്കളുടെ പ്രചാരണവും ന്യൂനപക്ഷ, നായര്‍, ഈഴവ വോട്ടുകളും ഇത്തവണ കൂടുതല്‍ ലഭിച്ചെന്നും സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും ബിജെപി വിലയിരുത്തുന്നു.
















