
തിരുവനന്തപുരം: ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലെ
അന്തേവാസികൾക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 10 മുതൽ വിതരണം ആരംഭിക്കും. ഉത്രാട ദിനമായ ഓഗസ്റ്റ് 25നകം പൂർത്തിയാക്കും. 2026 ജൂണിലെ കണക്ക്പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉൾപ്പെടെ 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഭക്ഷ്യ സിവിൽ സപ്‌ളൈസ് വകുപ്പിന്റെയും സപ്‌ളൈകോയുടെയും ഓണക്കാല മുൻഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് മന്ത്രി അറിയിച്ചു. ഇതിനായി 1,65,932 മെട്രിക് ടൺ അരിയും 24,506 മെ.ടൺ ഗോതമ്പും വിപണിയിൽ എത്തിക്കും. ഓണം പ്രമാണിച്ച്
മുൻഗണനേതര വിഭാഗത്തിന് സ്‌പെഷൽ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിലും രണ്ട് കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നൽകും.
വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വർഷം മൂന്ന് ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓഗസ്റ്റ് എട്ട് മുതൽ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകൾ നടത്തും. 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 16 മുതൽ 25 വരെയാണ്.
















