
ഡാലസ് : ഫിഫ ലോകകപ്പിൽ മറ്റൊരു തകർപ്പൻ റിക്കാർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് സൂപ്പർ താരം ലയണൽ മെസി. ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന്
ഗോളുകൾക്ക് ജോർദാനെ പരാജയപ്പെടുത്തി അർജന്റീന ഗ്രൂപ്പ് ജേതാക്കളായി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി മെസ്സി നേടിയ ഫ്രീ കിക്ക് ഗോളാണ് മത്സരത്തിൽ അർജന്റീനയുടെ വിജയം ഉറപ്പാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അൾജീരിയയും ഓസ്ട്രിയയും രണ്ട് ഗോളുകൾ വീതം (2-2) അടിച്ച് സമനിലയിൽ പിരിഞ്ഞു.
പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഇറങ്ങിയ അർജന്റീനയ്ക്കായി ആദ്യ പകുതിയിൽ
ജിയോവാനി ലോ സെൽസോ (19-ാം മിനിറ്റ്), ലൗട്ടാരോ മാർട്ടീനസ് (31-ാം മിനിറ്റ് – പെനാൽറ്റി) എന്നിവർ ഗോളുകൾ നേടിയിരുന്നു. എന്നാൽ 55-ാം മിനിറ്റിൽ മൂസ അൽ-തമാരിയിലൂടെ ഒരു ഗോൾ മടക്കി ജോർദാൻ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. തുടർന്നാണ് കളി തിരിക്കാൻ മുപ്പത്തിയൊൻപതുകാരനായ ലയണൽ മെസി മൈതാനത്തേക്ക് എത്തിയത്. മത്സര
ത്തിന്റെ 80-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക് മനോഹരമായൊരു ഗോളാക്കി മാറ്റി മെസി അർജന്റീനയ്ക്ക് 3-1 ന്റെ ലീഡ് സമ്മാനിച്ചു.
ഈ ടൂർണമെന്റിലെ മെസിയുടെ ആറാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ടൂർണമെന്റിലെ ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസി ഒന്നാമതെത്തി. ഈ ഗോളോടെ ലോകകപ്പിന്റെ ചരിത്രത്തിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരൻ എന്ന അതുല്യമായ റെക്കോർഡും ലയണൽ മെസി സ്വന്തമാക്കി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒൻപത് പോയിന്റോടെയാണ് അർജന്റീന പ്രീ-ക്വാർട്ടറിലേക്ക് പ്രവേശിച്ചത്.
















