
മിയാമി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെ ബ്രസീലിന് ഗംഭീര ജയം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ്
ബ്രസീൽ വിജയിച്ചത്. ബ്രസീലിന് വേണ്ടി വിനീഷ്യസ് ജൂനിയർ രണ്ട് ഗോളുകളും മാത്യൂസ് കുൻഹ ഒരു ഗോളും നേടി.
മത്സരത്തിന്റെ ഏഴാം മിനിറ്റിലും 45+3-ാം മിനിറ്റിലുമാണ് വിനീഷ്യസ് ഗോൾ സ്കോർ ചെയ്തത്. 60 -ാം മിനിറ്റിലാണ് കുൻഹ ഗോൾ കണ്ടെത്തിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിനീഷ്യസ് ഗോൾ നേടുന്നത്. ഈ ലോകകപ്പിലെ വിനീഷ്യസിന്‍റെ ഗോൾ നേട്ടം നാലും കുൻഹയുടെ മൂന്നും ആയി. ഈ വിജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായി ബ്രസീൽ
നോക്കൗട്ടിൽ കടന്നു.
സ്കോട്ടിഷ് പ്രതിരോധതാരം സ്കോട്ട് മക്‌കെന്നയുടെ പിഴവിൽനിന്നായിരുന്നു വിനീഷ്യസിന്‍റെ ആദ്യ ഗോള്‍. മക്‌കെന്നയുടെ ഷോട്ട് റയാൻ ഇന്‍റർസെപ്റ്റ് ചെയ്തതോടെ പന്ത് വിനീഷ്യസിന്‍റെ മുന്നിലേക്ക്, സ്കോട്ടിഷ് ഗോൾകീപ്പർ ആംഗസ് ഗണ്ണിനെ
കബളിപ്പിച്ച് താരം പന്ത് വലയിലാക്കി. 22ാം മിനിറ്റിൽ വിനീഷ്യസ് വീണ്ടും വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിച്ചു. പ്രതിരോധ താരം
ജാക്കി ഹെഡ്രിയിൽനിന്ന് പന്ത് തട്ടിയെടുക്കുന്നതിനിടെ അദ്ദേഹത്തെ വിനീഷ്യസ് ഫൗൾ ചെയ്തതായി വിഡിയോ റിവ്യൂവിൽ കണ്ടെത്തി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+3) വിനീഷ്യസ് ബ്രസീലിന്‍റെ ലീഡ് ഉയർത്തി. ബ്രൂണോ ഗുമറേസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡ്ഡറിലൂടെ താരം വലയിലാക്കി. 2-0 എന്ന സ്കോറിനാണ് മത്സരം ഇടവേളക്കു പിരിഞ്ഞത്. 60ാം മിനിറ്റിൽ മാത്യൂസ് കുൻഹയിലൂടെ ബ്രസീൽ മൂന്നാംഗോൾ
നേടി. ബോക്സിനുള്ളിൽ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബ്രൂണോ ഗ്യുമറേസ് നൽകിയ പന്ത് കുൻഹ ലക്ഷ്യത്തിലെത്തിച്ചു. 76ാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. കുൻഹയെ പിൻവലിച്ച് സൂപ്പർതാരം നെയ്മർ കളത്തിലിറങ്ങി. നീണ്ട ഇടവേളക്കശേഷമുള്ള താരത്തിന്‍റെ മഞ്ഞ കുപ്പായത്തിലേക്കുള്ള തിരിച്ചുവരവ് ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. അവസാന മിനിറ്റുകളിൽ ആശ്വാസ ഗോളിനായി സ്കോട്ടിഷുകാർ നടത്തിയ നീക്കങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല.
















