കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാർക്കെതിരെയും
കേസെടുക്കാമെന്ന് ഹൈക്കോടതി. ഇടപാടുകാർ കുറ്റക്കാരല്ലെന്ന മുൻ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് അസാധുവാക്കി. അനാശാസ്യ കേന്ദ്രങ്ങൾ നടത്തുന്നതു തന്നെ ലൈംഗിക സേവനം വിലയ്ക്ക് വാങ്ങാൻ തയ്യാറാകുന്നവരെ ലക്ഷ്യമിട്ടാണ്. ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്ന വ്യക്തിയുടെ പണമിടപാട് തന്നെ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന ഘടകമായി കണക്കാക്കാമെന്നും കോടതി വിലയിരുത്തി.
അനാശാസ്യ കേന്ദ്രത്തിൽ എത്തുന്ന
വ്യക്തിയെ വെറും ‘ഉപഭോക്താവ്’ എന്ന നിലയിൽ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനാകില്ല. ഇത്തരം വാണിജ്യപരമായ ലൈംഗികചൂഷണത്തിൽ കസ്റ്റമർക്ക് പങ്കില്ലെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വാണിജ്യപരമായ ലൈംഗികചൂഷണം തടയുക എന്നതാണ് അനാശാസ്യം തടയൽ നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകളിൽ നിന്ന് വിഭിന്ന ഉത്തരവുകൾ നിലവിലുള്ള സാഹചര്യത്തിൽ, നിയമപ്രശ്നത്തിൽ തീർപ്പുണ്ടാക്കാൻ ഡിവിഷൻ
ബെഞ്ചിലേക്ക് റഫർ ചെയ്ത കേസിലാണ് ഉത്തരവ്. അനാശാസ്യ കേന്ദ്രത്തിലെ ഇടപാടുകാർ കുറ്റക്കാരല്ലെന്ന മുൻ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് അസാധുവാക്കിയിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ള ലൈംഗിക ചൂഷണമാണ് ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക സേവനം തേടി ആളുകൾ എത്തിയില്ലെങ്കിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കില്ല. ഇവിടെ ലൈംഗിക തൊഴിലാളി ഇരയാണ്. സ്വമേധയാ ഇത്തരം കേന്ദ്രങ്ങളിലെത്തി പണം നൽകി ലൈംഗിക സേവനം പ്രയോജനപ്പെടുത്തുന്നവർ വാണിജ്യ ഇടപാടിൽ സജീവ പങ്കാളിയാണെന്നും കോടതി വിലയിരുത്തി.
















