കോഴിക്കോട്: സഹോദരി പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ചതിയെന്ന് കെ.മുരളീധരന്. വർഗീയതയോട് ഒരിക്കലും സന്ധി ചെയ്യാതിരുന്ന ആളാണ് കെ.കരുണാകരൻ. അച്ഛന്റെ ആത്മാവ് പത്മജയോട് പൊറുക്കില്ല. ബിജെപിക്ക് പത്മജയെ കൊണ്ട് കാല് കാശിന്റെ ഗുണമുണ്ടാകില്ലെന്നും പത്മജയുമായി ഇനി ഒരു ബന്ധവുമില്ലെന്നും മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് എക്കാലത്തും പത്മജയ്ക്ക് മുന്തിയ പരിഗണനയാണ് കൊടുത്തിട്ടുള്ളത്. പത്മജയെ വളര്‍ത്തി വലുതാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. വിജയസാധ്യതയുള്ള സീറ്റുകളാണ് എപ്പോഴും നല്‍കിയത്. തെരഞ്ഞെടുപ്പില്‍ ചിലര്‍ കാല് വാരാന്‍ നോക്കിയെന്നാണ് ആരോപണം. ഏതെങ്കിലും ചില വ്യക്തികള്‍ കാലുവാരിയാല്‍ തെരഞ്ഞെടുപ്പില്‍ തോല്ക്കുമോയെന്ന് മുരളീധന് ചോദിച്ചു.
കേരളത്തിൽ എല്ലാ സ്ഥലത്തും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. അതിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. പത്മജയുമായുള്ള തന്റെ എല്ലാ ബന്ധവും അവസാനിച്ചു. പാർട്ടി പറഞ്ഞാൽ വടകരയിൽ താൻ തന്നെ മത്സരിക്കുമെന്നും മുരളീധരന് പ്രതികരിച്ചു.