ഇടുക്കി: നെടുങ്കണ്ടത്ത് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. എഴുകുംവയൽ ആന്‍റണി, ഭാര്യ വത്സമ്മ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്
ലഹരിക്ക് അടിമയായ മകൻ അജീഷിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം അജീഷ് തന്നെയാണ് സുഹൃത്തിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് സുഹൃത്ത് പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിവരമറിയിച്ചു.
ഇതേതുടർന്ന് മെമ്പറും നാട്ടുകാരും ചേർന്ന് വീട്ടിലെത്തി നോക്കിയപ്പോൾ ആയുധവുമായി നിൽക്കുന്ന അജീഷിനെയാണ് കാണാൻ സാധിച്ചത്. ഉടൻ തന്നെ വിവരമറിഞ്ഞെത്തിയ പോലീസ് സാഹസികമായിട്ടാണ് അജീഷിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. തുടർന്ന്
വീട്ടിനകത്ത് നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ കൈയ്ക്കും പരിക്കുണ്ട്.
ലഹരിക്ക് അടിമയായ ഇയാളുടെ മാനസിക സ്ഥിരത പോലീസ് പരിശോധിച്ചു വരികയാണ്. കൊലപാതകത്തിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് പ്രതിയെ ചോദ്യം ചെയ്താലേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
നാടിനെ ഞെട്ടിച്ച ഈ കൊലപാതകത്തെ തുടർന്ന് സംഭവസ്ഥലം പോലീസ് സീൽ ചെയ്തിട്ടുണ്ട്.
കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി ശനിയാഴ്ച രാവിലെ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.















