വടകര: അപ്പോളോ ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർ സമരം തുടങ്ങുന്നു. സൂചന എന്ന നിലയിൽ നാലാം തീയതി ഉടമകളിൽ ഒരാളായ സാബിത്തിൻ്റെ കീഴൽ മുക്കിലെ വീട്ടിലേക്ക് മാർച്ച് നടത്താൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. നിക്ഷേപകരെ കഴിഞ്ഞ മൂന്ന് വർഷമായി വട്ടം കറക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. നിക്ഷേപിച്ച സംഖ്യ തിരിച്ചു നൽകാൻ ഉടമകൾ കാലതാമസം വരുത്തുകയാണെങ്കിൽ മാർച്ച് ഒമ്പത് മുതൽ സ്ഥാപന
ഉടമകളുടെ വീട്ടുപ്പടിക്കൽ കുത്തിയിരിപ്പ് സമരം നടത്താൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.
സമരത്തിന്റെ തുടക്കം എന്ന നിലയിലാണ് കീഴൽ മുക്കിലുള്ള സാബിത്തിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത്. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.എൻ.എ.അമീർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എച്ച് എം ഉമ്മർഹാജി അധ്യക്ഷത വഹിച്ചു. എ റഷീദ്, പനോളി അമ്മദ്, കുന്നോത്ത് മൊയ്തുഹാജി, അൽത്താഫ് മർവ, കെ. കെ ബഷീർ, ജുമൈന കെ, മുനീറ കെ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ഫിർദൗസ് സ്വാഗതവും ഒ. ഷമീം നന്ദിയും പറഞ്ഞു.