അഭിനന്ദും റിയ ഹരീന്ദ്രനും വിവാഹിതരായി. കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ് റിയ. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. കെ.കെ.രമയുടെ കൈ പിടിച്ച് അഭിനന്ദ് വിവാഹ മണ്ഡപത്തിലേക്കു കടന്നുവന്നപ്പോള്‍ നിറഞ്ഞ മനസ്സോടെ അതിഥികള്‍ ഒപ്പം നിന്നു.
ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രന്റെയും കെ.വി.പ്രസന്നയുടെയും മകളാണ് വധു റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയില്‍ ജെഎസ്ഡബ്ല്യു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. 2012ല്‍ ടി.പി. കൊല്ലപ്പെടുമ്പോള്‍ അഭിനന്ദിന് 17 വയസായിരുന്നു. കേരളം ഞെട്ടിയ രാഷ്ട്രീയ കൊലപാതകത്തിനിരയായ ടി.പിയുടെ മകന്റെ വിവാഹത്തിനു കക്ഷി, രാഷ്ട്രീയ ഭേദമന്യേ നാനതുറകളില്‍ നിന്നുള്ളവർ പങ്കെടുത്തു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ. രാജൻ, പി.പ്രസാദ്, ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ശരി തരൂർ, എം.കെ.രാഘവൻ, ഷാഫി പറമ്പില്‍, വി.ടി.ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍, യു.പ്രതിഭ, സുരേഷ് കുറുപ്പ്, എം.വി.നികേഷ് കുമാർ തുടങ്ങി ഒട്ടേറെ പ്രമുഖർ വിവാഹത്തിനെത്തി വധൂ വരൻമാർക്ക് ആശംസ നേർന്നു.