
തിരുവനന്തപുരം: ആര്‍ത്തവ അവധിക്കെതിരെ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയും മുൻ വനിതാ ലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദും രംഗത്ത്. ആര്‍ത്തവം
സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്ന് ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ‘അതില്‍ ചിലര്‍ക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലര്‍ക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാന്‍ ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞു സ്‌കൂളിലോ കോളജിലോ പോകാതിരുന്നിട്ടില്ല’- ശ്രീലേഖ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ഇതുപോലുള്ള സൗജന്യങ്ങള്‍ക്ക് പകരം എല്ലാ സ്‌കൂളിലും കോളജിലും പെണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും നല്‍കാന്‍ ഏര്‍പ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കില്‍ സൗജന്യ വേദന സംഹാരി മരുന്നുകള്‍
വിദ്യാലയങ്ങളില്‍ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും’- ശ്രീലേഖ കുറിപ്പില്‍ പറയുന്നു.
വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അഡ്വ. നൂര്‍ബിന റഷീദും രംഗത്തെത്തി. ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്‌കൂളുകളിലും കോളജുകളിലും ആര്‍ത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആര്‍ത്തവ ദിവസങ്ങള്‍ പരസ്യമാകാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങള്‍ നടപ്പാക്കാവൂവെന്നും അവര്‍ കുറിച്ചു.
















