
കോഴിക്കോട്: മനുഷ്യന്റെ ഒറ്റപ്പെടലുകളില്‍ വലിയ ആശ്വാസം പകരാന്‍ പുസ്തകങ്ങള്‍ക്ക് സാധിക്കുമെന്ന് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി. നമ്മള്‍ അനുഭവിക്കുന്ന അതേ പ്രയാസങ്ങള്‍
ലോകത്തിന്റെ മറ്റേതോ കോണിലുള്ള മനുഷ്യരും നേരിടുന്നുണ്ടെന്ന വലിയ തിരിച്ചറിവ് നല്‍കാന്‍ പുസ്തകങ്ങള്‍ക്കാകുമെന്നും മാനാഞ്ചിറ മൈതാനത്തിന്റെ പച്ചപ്പില്‍ സംഘടിപ്പിച്ച ‘വായനാ പ്രഭാതം’ കൂട്ടായ്മയില്‍ കളക്ടര്‍ പങ്കുവച്ചപ്പോള്‍ പ്രിയപ്പെട്ട പുസ്തകവും കയ്യില്‍ പിടിച്ചു ചുറ്റിലും ഇരുന്നവര്‍ അവരുടെ വായന അനുഭവങ്ങളിലൂടെ യാത്ര ആരംഭിച്ചു. വ്യക്തിപരവും തൊഴില്‍പരവുമായ പ്രതിസന്ധികളില്‍ കൃത്യമായ വഴികാട്ടിയാകാനും വായനയ്ക്ക് കഴിയുമെന്നു കളക്ടര്‍ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഏവരും
ശരിവെച്ചു. ജില്ലാ ഭരണകൂടത്തിന്റെയും കളക്ടേര്‍സ് ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ ഇന്റേണ്‍സിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ നാലു വയസുകാരി മുതല്‍ എഴുപത് വയസുകാര്‍ വരെയുള്ള എഴുപതിലധികം പുസ്തകപ്രേമികളാണ് പങ്കെടുത്തത്. രാവിലെ എട്ടിന് നിശ്ശബ്ദ വായനയോടെയാണ് പരിപാടി ആരംഭിച്ചത്.
അച്ഛന്റെ വായനാശീലവും വീട്ടിലുണ്ടായിരുന്ന രണ്ടായിരത്തിലധികം പുസ്തകങ്ങളുമാണ് തന്നിലെ അക്ഷരസ്‌നേഹിയെ വളര്‍ത്തിയതെന്ന് കളക്ടര്‍ പറഞ്ഞു. തുടര്‍ന്നു കൂടിയിരുന്നവര്‍ അവരുടെ പ്രിയപ്പെട്ട പുസ്തകങ്ങളും കഥകളും കവിതകളും പങ്കുവച്ചു. വായന തങ്ങളുടെ
ജീവിതത്തെ തൊട്ടുതലോടിയ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു. ചിലര്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രത്യേകമായി ഒരുക്കിയ ബുക്ക്മാര്‍ക്ക് സ്റ്റാളില്‍ നിന്ന് ഇഷ്ടപ്പെട്ടവ തെരഞ്ഞെടുത്തു സ്വന്തമാക്കി. പിരിയാന്‍ നേരം ഇത്തരം കൂട്ടായ്മകളും സംരംഭങ്ങളും തുടര്‍ന്നും സംഘടിപ്പിക്കണമെന്ന ആഗ്രഹം പങ്കുവച്ചു. വായനയുമായി ബന്ധപ്പെട്ട പരിപാടികളും കൂട്ടായ്മകളും ഇനിയും സംഘടിപ്പിക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി. മനുഷ്യരെ വൈകാരികമായി കൂട്ടിയോജിപ്പിക്കുന്ന ശക്തിയാണ് വായന എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് മാനാഞ്ചിറയുടെ പച്ചപ്പില്‍ നിന്ന് നഗരത്തിന്റെ തിരക്കുകളിലേക്ക് അവര്‍ മടങ്ങി.
















