തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന്‍ അവതരിപ്പിച്ച ബജറ്റ് വികസന മുരടിപ്പിനുള്ള ഗ്യാരണ്ടിയെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ്
ഐസക്. നികുതി കുടിശ്ശിക പിരിക്കുന്നില്ല. സംസ്ഥാനത്തിന്റെ ജിഎസ്ടി കാര്യക്ഷമായി പിരിക്കാനായി ഒന്നും ബജറ്റ് പ്രസംഗത്തില്‍ ഇല്ല. പറയുന്ന കാര്യങ്ങള്‍ ഒന്നും ചെയ്യാനുള്ള പണം ബജറ്റില്‍ ഇല്ലെന്നും ഡോ. തോമസ് ഐസക് വിമര്‍ശിച്ചു. പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് ആകെ 100 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. ഈ തുക വെച്ച് രണ്ട് പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതിക്ക് വകയിരുത്തിയത് വെറും പത്ത് കോടി മാത്രമാണ്. ബജറ്റ് തമാശയാക്കിക്കളഞ്ഞു. ബജറ്റ് പ്രസംഗം കഥപറച്ചിലായിപ്പോയെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
നികുതി കുടിശ്ശിക പിരിച്ചെടുത്താല്‍ പ്രശ്‌നം തീരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഈ ബജറ്റില്‍ നികുതി എഴുതിത്തള്ളലാണ് ഉണ്ടായിരിക്കുന്നത്. വീര്യം കുറഞ്ഞ കോര്‍പറേറ്റ്
മദ്യം ഒഴുക്കാനുള്ള ഉപായമായിട്ട് ഈ ബജറ്റ് മാറി. കിഫ്ബിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചത് നിരാശാജനകമാണ്. വ്യക്തമായ സമീപനം ബജറ്റ് പ്രസംഗത്തില്‍ ഉണ്ടാവുമെന്ന് കരുതിയെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. കിഫ്ബിയെ എന്ത് വേണമെങ്കിലും ചെയ്യാം. പക്ഷേ തുടങ്ങി വെച്ച ഒരു പദ്ധതിയും നിര്‍ത്താന്‍ അനുവദിക്കില്ല. ആരോഗ്യ മേഖലയിലെ കുത്തക കമ്പനികളെ വെച്ച് കൊണ്ട് എങ്ങോട്ടാണ് നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റുകള്‍ കേരളത്തെ കൊണ്ട് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ധനസഹായ പദ്ധതി നിര്‍ത്തിയാല്‍ നാട്ടുകാരെ അണിനിരത്തി നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു.















