
ടെഹ്‌റാന്‍: ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ മരണം 1000 കടന്നു. 24 മണിക്കൂറിനിടെ ഇറാനെതിരെ 104 ആക്രമണങ്ങള്‍ ഉണ്ടായതായെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ സൈനികശേഷി പൂര്‍ണമായും തകര്‍ത്തെന്നാണ് അമേരിക്കയുടെ അവകാശവാദം. ഇറാന്
ഇപ്പോള്‍ നാവികസേനയോ വ്യോമസേനയോ ഇല്ല. റഡാര്‍ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തു. ആദ്യഘട്ട ആക്രമണത്തില്‍ 49 പ്രമുഖര്‍ കൊല്ലപ്പെട്ടു. പുതിയ നേതൃത്വത്തെ ലക്ഷ്യമിട്ടു നടന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ വലിയ നാശം വരുത്തിയെന്ന് പറയുന്നു.
അതേസമയം, ഖമനേയിയുടെ വധത്തിനു പിന്നാലെ മേഖലയില്‍ ഇറാന്‍ വന്‍ ആക്രമണമാണു നടത്തുന്നത്. ബഹ്റൈന്‍, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക
താവളങ്ങളെയും റിയാദിലെ യുഎസ് എംബസിയെയും ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടി നല്‍കി. ഹിസ്ബുള്ളയും ഇസ്രയേലിനുനേരെ ആക്രമണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ ഇറാനുമായുള്ള നിലവിലെ സംഘര്‍ഷത്തിന്റെ ഭാവി എന്താകുമെന്ന് കൃത്യമായി പറയാനാകില്ലെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ വ്യക്തമാക്കി. ക്യാപിറ്റോളില്‍ നടന്ന നിര്‍ണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലെ ജനങ്ങള്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്തി സ്വന്തം രാജ്യത്തിന്റെ മാറ്റത്തിനായി മുന്നോട്ടുവരണമെന്നും അദ്ദേഹം
ആഹ്വാനം ചെയ്തു. മറ്റൊരു രാജ്യത്ത് പോയി അവിടെ പുതിയ ഭരണകൂടമോ രാഷ്ട്രീയ സാഹചര്യമോ കെട്ടിപ്പടുക്കുന്ന ‘നേഷന്‍ ബില്‍ഡിംഗ്’ ബിസിനസിന് അമേരിക്കക്ക് താല്പര്യമില്ലെന്ന് ജോണ്‍സണ്‍ തുറന്നടിച്ചു.
യുദ്ധം എത്രകാലം തുടരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ട്രംപ് പറഞ്ഞു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടേണ്ടതുണ്ടെന്നും കത്തില്‍ ട്രംപ് പരാമര്‍ശിക്കുന്നു. ട്രംപിന്റെ യുദ്ധ പദ്ധതികളെപ്പറ്റി അറിവില്ലെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചു.
















