ലണ്ടന്‍: ലെബനനില്‍ ഉണ്ടായ പേജര്‍ സ്ഫോടനം സംബന്ധിച്ച അന്വേഷണം മലയാളിയിലേക്കും. സായുധ സംഘടനയായ
ഹിസ്ബുള്ള ആശയവിനിമയത്തിന് വാങ്ങിയ പേജറുകള്‍ വയനാട് സ്വദേശിയുടെ കമ്പനിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. നോര്‍വെ പൗരത്വമുള്ള മാനന്തവാടി സ്വദേശിയായ റിന്സണ് ജോസിന്റേതാണ് ഈ കമ്പനിയെന്നും സ്ഫോടനത്തിന് പിന്നാലെ ഇയാളെ കാണാനില്ലെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. 39കാരനായ റിന്സണ് 2015-ലാണ് നോര്‍വേയില്‍ എത്തിയത്. ഇയാളുടെ ആരോപണ വിധേയമായ കമ്പനി ബള്‍ഗേറിയയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റിന്സണ് ജോസിനായുള്ള അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. പേജറുകള്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ ഇയാളുടെ കമ്പനി ഉള്‍പ്പെട്ടെന്ന് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്.
റിന്സണ് ജോസിന്റെ നോര്‍ട്ട ഗ്ളോബല്‍, നോര്‍ട്ട ലിങ്ക് എന്നീ കമ്പനികള്‍ വഴി പേജറുകള്‍ക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ള വിവരം. സ്ഫോടക വസ്തുക്കള്‍ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെയാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് പുറത്തുവന്നത്. ഏതാണ്ട് 15 കോടി രൂപയാണ് റിന്സന് വഴി ഹംഗേറിയന്‍ കമ്പനിക്ക് കൈമാറിയതെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക കണ്ടെത്തല്‍. സാമ്പത്തിക ഇടപാടുകള്‍ക്കപ്പുറം സ്ഫോടനവുമായി റിന്സണ് ജോസിന് നേരിട്ട് ബന്ധമുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. പേജറുകള്‍ നിര്‍മിച്ചതിലോ സ്ഫോടക വസതുക്കള്‍ ഇതില്‍ നിറച്ച ഇസ്രയേല്‍ നീക്കത്തിലോ റിന്സണ് പങ്കുള്ളതായും തെളിവില്ല. രണ്ടിലധികം കമ്പനികള്‍ വഴി പണം കൈമാറിയിട്ടുണ്ടെങ്കിലും പേജറുകള്‍ ആര് നിര്‍മിച്ചുവെന്നത് ഇപ്പോഴും ദുരൂഹമായി നില്ക്കുന്നു.
ഗോള്‍ഡ് അപ്പോളോ എന്ന തായ്വാന് കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ പൊട്ടിത്തെറിച്ചത്. എന്നാല്‍, തങ്ങള്‍ പേജറുകള്‍ നിര്‍മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഹംഗേറിയന്‍ കമ്പനിയായ ബിഎസിക്ക് നല്‍കിയെന്നുമാണ് തായ്വാന് കമ്പനിയുടെ വെളിപ്പടുത്തല്‍. ഇതനുസരിച്ച് ഹംഗേറിയന്‍ കമ്പനിയുമായുള്ള അന്വേഷണത്തില്‍, തങ്ങള്‍ പേജറുകള്‍ ഉണ്ടാക്കിയിട്ടില്ലെന്നും നോര്‍വീജിയന്‍ കമ്പനിക്ക് ഉപകരാര്‍ നല്‍കിയതായും ഹംഗേറിയന്‍ കമ്പനി മറുപടി നല്കുകയുണ്ടായി. അങ്ങനെയാണ് അന്വേഷണം നോര്‍വയിലേക്കും അവിടെ നിന്ന് ബള്‍ഗേറിയന്‍ കമ്പനിയിലേക്കും മലയാളിയായ റിന്സണിലേക്കും നീളുന്നത്. ഹംഗേറിന്‍ കമ്പനിയായ ബിഎസിക്ക് ഇടപാടിനുള്ള പണം എത്തിയത് റിന്സണ് ജോസിന്റെ സ്ഥാപനങ്ങള്‍ വഴിയാണെന്നാണ് പറയുന്നത്. പേജര്‍ സ്ഫോടനം സംബന്ധിച്ച അന്വേഷണം നടക്കുന്നതിനു പിന്നാലെ ജോസ് അമേരിക്കയിലേക്ക് കടന്നതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റിന്‍സന്റെ വിവരങ്ങള്‍ ശേഖരിച്ച് കേരള പോലീസ്
ലബനനിലെ പേജര്‍ സ്ഫോടനത്തില്‍ റിന്‍സന്റെ കമ്പനിയുടെ പങ്കാളിത്തം സംശയിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് റിന്‍സനെ കുറിച്ച് കേരള പോലീസ് വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റിന്‍സന്റെ മാനന്തവാടിയിലെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കി. റിന്‍സന്റെ കമ്പനികളെ സംബന്ധിച്ച് കുടുംബത്തിന് ഒരു വിവരവുമില്ലെന്നാണ് ഇവര്‍ അറിയിച്ചത്. കഴിഞ്ഞ നവംബറില്‍ റിന്സന് നാട്ടിലെത്തിയിരുന്നു. ജനുവരിയില്‍ മടങ്ങി. മാനന്തവാടി മേരിമാത കോളജില്‍ നിന്ന് ബിരുദമെടുത്ത ശേഷം പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ കരസ്ഥമാക്കിയ റിന്സണ്
നോര്‍വയിലേക്ക് പോയി. അവിടെ കെയര്‍ടേക്കര്‍ ജോലിയിലായിരുന്നു. പിന്നീടാണ് ബിസിനസിലേക്ക് തിരിഞ്ഞത്. കുടുംബാംഗങ്ങള്‍ റിന്‍സനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലഭിക്കുന്നില്ലെന്നാണ് വിവരം. റിന്‍സന്റെ ഇരട്ട സഹോദരന് ജിന്സന് യുകെയിലാണ് ജോലി ചെയ്യുന്നത്. സഹോദരി അയര്‍ലന്റിലും.