തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴി വിവരങ്ങൾ പുറത്തുവിട്ട റിപ്പോർട്ടർ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡബ്ല്യൂസിസി. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് തുറന്ന കത്ത്. റിപ്പോർട്ട് കൈവശമുള്ള ചിലരുടെ നീക്കങ്ങൾ സംശയാസ്പദമെന്നും ഡബ്ല്യൂസിസി ആശങ്ക പ്രകടിപ്പിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും വിവരങ്ങളും വെളിപ്പെടുത്തി റിപ്പോർട്ടർ ചാനൽ സംപ്രേക്ഷണം ചെയ്ത വാർത്തക്കെതിരെയാണ് ഡബ്ല്യൂസിസിയുടെ കടുത്ത പ്രതിഷേധം.
മൊഴി നൽകിയവരെ തിരിച്ചറിയുന്ന രീതിയിൽ സൂചനകൾ ഉൾക്കൊള്ളിച്ചുള്ള വാർത്ത, സ്വകാര്യത ലംഘിക്കുന്നുവെന്നാണ് മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിലുള്ളത്. കോടതി ഉത്തരവ് പോലും ലംഘിച്ച് നിരുത്തരവാദപരമായ മാധ്യമവിചാരണയാണ് റിപ്പോർട്ടർ ചാനൽ നടത്തുന്നത്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പമെന്ന് പ്രതീതി ജനിപ്പിച്ച് അതിജീവിതരെ കടുതത മാനസിക സമ്മർദ്ദത്തിലാക്കുന്നതാണ് ഈ റിപ്പോർട്ടിങ്. ഇതിൽ അടിയന്തരമായിൃ ഇടപെടണമെന്നാണ് സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.
കോടതി നിർദ്ദേശാനുസരണം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറിയതിന് കഴിഞ്ഞ ദിവസമാണ്. സ്വകാര്യമായി സൂക്ഷിക്കേണ്ട മൊഴിവിവരങ്ങൾ അതിന് ശേഷം പുറത്തുവരുന്നത്. റിപ്പോർട്ടിന്റെ പൂർണരൂപം കൈവശമുളളവരുടെ നീക്കങ്ങളെ സംശയിത്തിലാഴ്ത്തുന്നുവെന്നാണ് ആക്ഷേപം.