കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎമ്മിന് കുരുക്ക് മുറുകുന്നു. രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ഇഡി. മുൻ എംപി പി.കെ.ബിജു, സിപിഎം തൃശൂർ കോര്പറേഷൻ കൗൺസിലർ പി.കെ. ഷാജൻ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി.
ബിജുവിനോട് വ്യാഴാഴ്ചയും ഷാജനോട് വെള്ളിയാഴ്ചയും ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും.
ഈ അന്വേഷണ റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഇത് കൈമാറിയില്ല. ഇതിന് പുറമെ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായി ബിജു സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ബാങ്കിൽ അഞ്ച് അക്കൗണ്ടുകൾ സിപിഎം നേതാക്കളാണ് ഉപയോഗിച്ചതെന്നും കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും കെവൈസി അടക്കം നല്‍കാതെയാണ് അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തതെന്നും ഇഡി കണ്ടെത്തിയിരുന്നു.
കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനോട് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു.