തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുനരധിവാസത്തിന്റെ വിവിധ വശങ്ങള് ദുരന്ത ബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട എല്ലാവരില്‍ നിന്നുമുള്ള അഭിപ്രായം അറിയാനാണ് തീരുമാനം. അഭിപ്രായം ശേഖരിച്ച ശേഷം പുനരധിവാസ പദ്ധതിക്ക് അന്തിമരൂപം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുനരധിവാസത്തിന് കാലതാമസം ഉണ്ടാകില്ല. 729 കുടുംബങ്ങളാണ് ക്യാമ്പുകളിലുണ്ടായിരുന്നത്. നിലവില്‍ 219 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. മറ്റുള്ളവര്‍ വാടകവീടുകളിലേക്കും കുടുംബവീടുകളിലേക്കും മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും. 75 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ താമസയോഗ്യമാക്കിയിട്ടുണ്ട്. ഇവയില്‍ 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും. സര്‍ക്കാര്‍ കണ്ടെത്തിയ 177 വീടുകള്‍ വാടകയ്ക്ക് നല്കാന് ഉടമസ്ഥര്‍ തയാറായിട്ടുണ്ട്. അതില്‍ 123എണ്ണം ഇപ്പോള്‍ തന്നെ താമസയോ?ഗ്യമാണ്. 105 വാടകവീടുകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. വീടുകള്‍ കണ്ടെത്തുന്നതില്‍ കാര്യമായ തടസം ഇല്ല.
179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളില്‍ ഒരാളും അവശേഷിക്കുന്നില്ല. 65 പേരാണ് ഇവിടെ നിന്ന് മരണപ്പെട്ടത്. മരണപ്പെട്ട 59 പേരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതം വിതരണം ചെയ്തു. 691 കുടുംബങ്ങള്‍ക്ക് അടയന്തര സഹായമായി 10,000 രൂപ നല്കി. 172 പേരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് 10, 000 രൂപ അനുവദിച്ചു. 119 പേരെയാണ് കണ്ടെത്താനുള്ളത്. 91 പേരുടെ ബന്ധുക്കളില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു- മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിതരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ബാങ്കുകളുടെ സഹായം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്ഷികവൃത്തിയായിരുന്നു മിക്കവരുടെയും പ്രധാന വരുമാനം. ലോണുകള്‍ എടുത്തവരാണ് ഭൂരിഭാ?ഗം പേരും. ഈ സാഹചര്യത്തില്‍ ലോണുകള്‍ എഴുതിത്തള്ളണമെന്ന് ഇന്നലെ നടന്ന യോ?ഗത്തില്‍ പറഞ്ഞു. ബാങ്കുകള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നിലവിലെ എല്ലാ ലോണുകളും റീ സ്ട്രക്ചര്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. പെട്ടെന്നുള്ള ആശ്വാസമായി കണ്‍സംപ്ഷന്‍ ലോണുകള്‍ നല്‍കും. ദുരന്ത മേഖലയിലെ എല്ലാ റിക്കവറി നടപടികളും നിര്‍ത്തിവയ്ക്കും. ലഭ്യമാക്കുന്ന എല്ലാ സഹായവും ദുരന്തബാധിതരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.