
ശ്രീനഗർ: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്‌ദുള്ളയെ വധിക്കാൻ ശ്രമം. പോയിന്റ് ബ്ലാങ്കിൽ വെടിയുതിർത്ത് കൊല്ലാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ പരാജയപ്പെട്ടു. ഫാറൂഖ്
അബ്‌ദുള്ള പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അക്രമിയായ കമൽ സിങ് ജാംവാളിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ബുധനാഴ്‌ച രാത്രി കശ്‌മീരിലെ ഗ്രേറ്റർ കൈലാശിൽ നടന്ന ഒരു വിവാഹചടങ്ങിനിടെയാണ് സംഭവം. ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ അക്രമി പിറകേയെത്തി തലയ്‌ക്ക് പിന്നിൽ തോക്കൂചൂണ്ടി വെടിവയ്‌ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ തോക്ക് തട്ടി മാറ്റിയതിനാൽ വെടിയേറ്റില്ല. ജമ്മു കശ്‌മീർ ഉപമുഖ്യമന്ത്രി സുരീന്ദ്രർ ചൗധരിയും ഫാറൂഖിനൊപ്പമുണ്ടായിരുന്നു. ആക്രണത്തിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല. സംഭവത്തിന്റെ
സിസിടിവി ദൃശ്യങ്ങൾ ഫാറൂഖിന്റെ മകനും ജമ്മു കശ്‌മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള എക്‌സിൽ പങ്കുവച്ചു. ഇസ്സഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിക്കടുത്തേക്ക് അക്രമിക്ക് എങ്ങനെ എത്താനായെന്നതടക്കമുള്ള ചോദ്യവും ഉയരുന്നുണ്ടെന്നും ഒമർ പ്രതികരിച്ചു. ഫാറൂഖ് സുരക്ഷിതനാണെന്നും ഒമർ വ്യക്തമാക്കി.















