കോഴിക്കോട് : പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം
നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ടര മണിക്കൂറിന് ശേഷവും തീ ആളിപ്പടരുകയാണ്. നഗരമെങ്ങും കറുത്ത പുക പടർന്നു. കെട്ടിടത്തിന്റെ കൂടുതൽ നിലകളിലേക്ക് തീ പടരുന്നത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വസ്ത്ര ഗോഡൌണുകളിലേക്ക് തീ പടർന്നതോടെ കത്തിപ്പടരുകയായിരുന്നു. കാലിക്കറ്റ് ടെക്റ്റൈൽസ് പൂർണമായും കത്തി നശിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സും ഏതാണ്ട് പൂർണമായി കത്തി. കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചു. ആദ്യം തീപിടിച്ച മെഡിക്കൽ സ്റ്റോറിൽ നിന്ന്
കൂടുതൽ കടകളിലേക്ക് തീ പടർന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. സ്റ്റാൻഡിൽ നിന്ന് ബസുകൾ എല്ലാം മാറ്റി. ആദ്യ സമയത്ത് തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല. രണ്ട് മണിക്കൂറിന് ശേഷവും തീയണയ്ക്കാനുള്ള ഫയർ ഫോഴ്സ് ശ്രമം തുടരുകയാണ്. ജില്ലക്കു പുറമെ സമീപ ജില്ലകളിൽ നിന്നും ഫയർ ഫോഴ്സിനെ എത്തിച്ചു. കരിപ്പൂര് വിമാനത്താവളത്തിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ കോഴിക്കോട്ടേക്ക് എത്തിച്ചു. എല്ലാവരും തീവ്രശ്രമത്തിലാണ്.

