റോം: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. വീഡിയോ പ്രസ്താവനയിലൂടെ വത്തിക്കാനാണ് ഇക്കാര്യം അറിയിച്ചത്. റോമന്‍ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിന്‍ അമേരിക്കന്‍ അധ്യക്ഷനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം.
ബെനഡിക്ട് പതിനാറാമന്‍ അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞതോടെ 2013 മാര്‍ച്ച് 13ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ സഭയുടെ 266ാമത് പരമാധികാരിയായി നിയോഗിക്കപ്പെട്ടത്. പാവപ്പെട്ട മനുഷ്യര്‍ക്കായി ജീവിതം സമര്‍പ്പിച്ച പുണ്യാളനായിരുന്നു അദ്ദേഹം. 76-ാം വയസില്‍ കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചത് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമമാണ്. മുന്ഗാമികളില് നിന്ന് വ്യത്യസ്തമായി ട്രാന്‍സ്ജെന്‍ഡര്‍, സ്വവര്‍ഗ വിവാഹ വിഷയങ്ങളില്‍ കൂടുതല്‍ സഹാനുഭൂതിയുള്ള നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗരതിക്കാരായ മക്കളുള്ള മാതാപിതാക്കള്‍ വിഷമിക്കരുതെന്നും അവരെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവര്‍ക്ക് കുടുംബത്തിനിടയില്‍ അംഗീകരിക്കപ്പെടാന്‍ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1936 ഡിസംബര്‍ 17ന് അര്‍ജന്റീനയില്‍ ബ്യൂണസ് ഐറിസിലെ ഫ്ളോര്‍സില്‍ മാരിയോ ജോസ് ബെര്‍ഗോളിയോയുടെയും റെജീന മരിയ സിവോരിയുടെയും അഞ്ച് മക്കളില്‍ മൂത്ത മകനായിട്ടായിരുന്നു മാര്‍പാപ്പയുടെ ജനനം. റെയില്‍വേയില്‍ അക്കൗണ്ടന്റായ മാരിയോയുടെയും വീട്ടമ്മയായ റെജീനയുടെയും വേരുകള്‍ ഇറ്റലിയിലാണ്. മാരിയോയുടെ കുടുംബം 1929ല്‍ ബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ നിന്ന് രക്ഷപ്പെട്ട് അര്‍ജന്റീനയിലെത്തിയതാണ്. കെമിക്കല്‍ ടെക്നീഷ്യന് ഡിപ്ലോമ നേടിയെങ്കിലും പുരോഹിതന്റെ പാതയിലേക്ക് ഫ്രാന്‍സിസ് എത്തുകയായിരുന്നു. 1958ല്‍ സൊസൈറ്റി ഒഫ് ജീസസിന്റെ ഭാഗമായി.