കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ അന്തരിച്ചു. 75 വയസായിരുന്നു. പുലർച്ചെ എറണാകുളത്തെ
സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ്. അദ്ദേഹത്തിൻ്റെ ആഗ്രഹ പ്രകാരം പൊതുദർശനമുണ്ടാകില്ലെന്ന് കുടുംബം അറിയിച്ചു. തന്റെ മരണ ശേഷം പൊതുദർശനം പാടില്ലെന്നും മൃതദേഹം മോർച്ചറിയിൽ വയ്ക്കരുതെന്നും അദ്ദേഹം കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

കൊല്ലം ശാസ്താംകോട്ട ഡി ബി കോളേജിൽ കെ എസ് യു പ്രവർത്തകനായാണ് ശൂരനാട് രാജശേഖരൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടർന്ന് കെ എസ് യു സംസ്ഥാന ഭാരവാഹി, കൊല്ലം ഡി സി സി പ്രസിഡന്റ്, കെ പി സി സി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്. കെ പി സി സി മാധ്യമവിഭാഗം ചെയർമാൻ, കേരള സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.