കല്‍പ്പറ്റ: വയനാട് മാനന്തവാടി കൂടല്‍കടവില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ പിടിയില്‍. ഹര്‍ഷിദ്, അഭിരാം എന്നിവരാണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്. രണ്ടു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. വിഷ്ണു, നബീല്‍ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.
ബാംഗ്ലൂര്‍ ബസില്‍ കല്‍പ്പറ്റയിലേക്ക് വരുമ്പോഴാണ് ഹര്‍ഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാര്‍ പിടിച്ചെടുത്തതായി പോലീസ് ഇന്നലെ അറിയിച്ചിരുന്നു. കണിയാംപറ്റയില്‍ നിന്നു കണ്ടെത്തിയ വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്.
മാനന്തവാടി കൂടല്‍ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരേേങ്ങറിയത്. വിനോദ സഞ്ചാരികളാണ് കാറില്‍ കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിന്‍ഭാഗത്തും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചെക്ക് ഡാം കാണാനെത്തിയ യുവാക്കള്‍ കൂടല്‍ കടവില്‍ മറ്റൊരു കാര്‍ യാത്രക്കാരുമായി വാക്ക് തര്‍ക്കം ഉണ്ടായി. ഇതില്‍ ഇടപെട്ട നാട്ടുകാര്‍ക്ക് നേരെയായി പിന്നീട് അതിക്രമം. പ്രദേശവാസിയായ അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മാതന് തടഞ്ഞു. കാറില്‍ വിരല്‍ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേര്‍ത്തു പിടിച്ച് അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കള്‍ വലിച്ചിഴക്കുകയായിരുന്നു. പിന്നാലെ വന്ന കാറ് യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് മാതനെ വഴിയില്‍ തള്ളിയത്.