
ഭാരതത്തിന്റേത് പുരാതന സംസ്കാരമാണ്. വേദങ്ങളിലും, പുരാണങ്ങളിലും, സൂഫി ഗ്രന്ഥങ്ങളിലുമെല്ലാം നമ്മുടെ പാരമ്പര്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. നമ്മുടെ ജനതക്ക് തുല്യതയും, ശബ്ദം ഉയർത്താനുള്ള അവകാശവും ഭരണഘടന നൽകുന്നു. എന്നാൽ പലയിടങ്ങളിലും ദുർബല ശബ്ദങ്ങളെ അടിച്ചമർത്തുന്നു.
സംഭൽ വിഷയം പാർലമെന്റിൽ ഉന്നയിച്ച പ്രിയങ്ക, കൊല്ലപ്പെട്ടവരുടെ കുടുബത്തെ കണ്ടത് സഭയിൽ പരാർമർശിച്ചു. കൊല്ലപ്പെട്ടത് വലിയ സ്വപ്നങ്ങളുള്ളവരായിരുന്നു. 17 വയസുള്ള അദ്നാൻ എന കുട്ടി ഡോക്ടറാകണമെന്ന ആഗ്രഹം പങ്കുവച്ചു. അവനെ അത് പറയാൻ പ്രേരിപ്പിക്കുന്നത് ഭരണഘടന നൽകുന്ന ശക്തിയാണ്. ഈ സർക്കാർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനയുടെ ശക്തി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ സർക്കാർ തിരിച്ചറിഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാൻ എന്തൊക്കെ തന്ത്രങ്ങൾ ബിജെപി പ്രയോഗിച്ചു? ഈ സർക്കാർ എന്തുകൊണ്ട് ജാതി സെൻസസിനെ ഭയക്കുന്നുവെന്ന ചോദ്യമുയർത്തിയ പ്രിയങ്കാ ഗാന്ധി ഭരണഘടനയെ ദുർബലപ്പെടുത്താൻ എല്ലാ വഴികളും ഈ സർക്കാർ തേടുകയാണെന്നും കുറ്റപ്പെടുത്തി. ഭരണഘടനയെ അട്ടിമറിക്കാനുളള ശ്രമത്തെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും പ്രിയങ്ക സഭയിൽ ആവർത്തിച്ചു.
അദാനി വിഷയം സഭയിൽ ഉയർത്തിയ പ്രിയങ്ക ഒരു വ്യക്തിക്ക് വേണ്ടി കേന്ദ്രം എല്ലാം അട്ടിമറിക്കുകയാണെന്നും കുറ്റപ്പെടുത്തി. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനത്തെ വരിഞ്ഞുമുറുക്കുന്ന വേളയിലും സർക്കാർ പിന്തുണക്കുന്നത് അദാനിയെയാണ്. കർഷകരെ ഉപേക്ഷിച്ചിരിക്കുന്നു. ഒരു വ്യക്തി വേണ്ടി ഒരു ജനതയെ മോദി സർക്കാർ വഞ്ചിക്കുകയാണ്. ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയാണ്. സമ്പദ് വ്യവസ്ഥയെ ദുർബലമാക്കിയിരിക്കുകയാണ്. വാഷിംഗ് മെഷീൻ സർക്കാരായി മോദി സർക്കാർ മാറിയെന്നും പ്രിയങ്ക പരിഹസിച്ചു. ഇതോടെ സ്പീക്കർ ഇടപെട്ടു. ഭരണഘടനെ കുറിച്ചാണ് ചർച്ചയെന്ന് പ്രിയങ്കയെ സ്പീക്കർ ഓർമ്മിപ്പിച്ചു.
ഭരണഘടനയെ വഞ്ചിക്കുന്നതിനെതിരെ രൂക്ഷമായ പ്രതിഷേധമുയർത്തുമെന്ന് പ്രിയങ്ക മറുപടി നൽകി. ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ? എന്ന് പ്രിയങ്ക ഭരണപക്ഷത്തോട് ചോദിച്ചു. സത്യം പറയുന്നവരെ ജയിലിലിടുന്നു. പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എല്ലാവരെയും ജയിലിലിടുന്നു. രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ഉപയോഗിക്കുന്നു. ഭയത്തിൻ്റെ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അദാനി വിഷയത്തിൽ ചർച്ച നടത്താൻ സർക്കാരിന് ഭയമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ലോക് സഭയില്‍ ഭരണഘടനയിന്മേൽ നടക്കുന്ന ചർച്ചകൾക്ക് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗാണ് തുടക്കമിട്ടത്. നവീന ഇന്ത്യയുടെ രൂപീകരണത്തില്‍ ഭരണഘടനക്ക് വലിയ സ്ഥാനമുണ്ടെന്നും ഇന്ത്യയുടെ ജീവനാഡിയാണ് ഭരണഘടനയെന്നും രാജ് നാഥ് സിംഗ് വിശേഷിപ്പിച്ചു. കോണ്‍ഗ്രസിനെതിരെ രാജ് നാഥ് സിംഗ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഭരണഘടന അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് വിമര്‍ശിച്ച രാജ് നാഥ് സിംഗ് ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മനസിലാകുമെന്ന് വാദിച്ചു. ഭരണഘടന സംരക്ഷണമെന്ന മുദ്രാവാക്യം കോണ്‍ഗ്രസിന് ചേരില്ലെന്നും, ഭരണഘടനയെ കുറിച്ച് വാചാലരാകാന്‍ കോണ്‍ഗ്രസിന് നാണമില്ലേയെന്നും മന്ത്രി ചോദിച്ചു.