ചെന്നെെ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. 46കാരനായ ഉദയനിധി സ്റ്റാലിൻ നിലവിൽ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ്. കൂടാതെ മന്ത്രിസഭയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം നേടിയ മുൻ ഗതാഗതമന്ത്രി സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിയാക്കി. ഇതോടെ ബാലാജി അടക്കം നാല് പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലെത്തുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയതായും ഞായറാഴ്ച 3.30ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭരണത്തിൽ പിതാവിനെ സഹായിക്കുന്നതാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ പ്രചാരണത്തിലൂടെയാണ് ഉദയനിധി രാഷ്ട്രീയത്തിൽ സജീവമായത്. ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക് -തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2022 ഡിസംബറിലാണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.