കൊച്ചി: ബലാത്സംഗക്കേസിൽ നടനും എം.എൽ.എയുമായ മുകേഷിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. എറണാകുളം സെഷൻസ്
കോടതിയുടെ മുൻകൂർ ജാമ്യമുള്ളതിനാലാണ് വൈദ്യ പരിശോധനക്ക് ശേഷം മുകേഷിനെ വിട്ടയച്ചത്. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുകേഷിനെ ചോദ്യം ചെയ്തത്. പുറത്തിറങ്ങിയ മുകേഷ് മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരടിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ നിരവധി നടിമാരാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രംഗത്തു വന്നത്. ഈ വെളിപ്പെടുത്തലുകളുടെ പിന്നാലെ
രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിലുള്ളത്.

