കോഴിക്കോട്: തദ്ദേശഭരണസ്ഥാപന തലത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് സംവിധാനം വേണമെന്ന് വനിത കമ്മിഷന് അധ്യക്ഷ പി.സതീദേവി അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച കോഴിക്കോട് നടന്ന ജില്ലാതല വനിത കമ്മിഷന് സിറ്റിംഗിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
കമ്മീഷന്റെ മുമ്പാകെ എത്തുന്ന ഗാര്‍ഹിക പ്രശ്നങ്ങളെ ചൊല്ലിയുള്ള പരാതികള്‍ സൂചിപ്പിക്കുന്നത് ഭാര്യക്കും ഭര്‍ത്താവിനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് അനിവാര്യമാണെന്നാണ്. പരാതികളില്‍ കൂടുതലും ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്.
ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ സൗഹാര്‍ദവും സ്നേഹവും നിറഞ്ഞ അന്തരീക്ഷം ഉണ്ടാകുന്നില്ല. ഇതിന് ഒരു പരിധിവരെ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് പരിഹാരമാകും. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാറിലേക്ക് കമ്മീഷന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് സതീദേവി അറിയിച്ചു.
കുടുംബത്തെക്കുറിച്ചും ദാമ്പത്യബന്ധത്തെ കുറിച്ചും വ്യക്തമായ ധാരണ ഇല്ലാതെയാണ് വരനും വധുവും കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് കൂടി നടത്തിയിട്ടുണ്ട് എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന കാര്യവും സര്‍ക്കാര്‍ മുമ്പാകെ കമ്മിഷന് നിര്‍ദ്ദേശമായി സമര്‍പ്പിച്ചിട്ടുണ്ട്.
തൊഴിലിടങ്ങളിലെ പ്രശ്നങ്ങളാണ് കമ്മീഷന് മുമ്പാകെ വരുന്ന മറ്റൊരു പ്രധാന പരാതികള്‍. സര്‍ക്കാര്‍ സംവിധാനത്തില്‍ ഉള്‍പ്പെടെ ഇതുണ്ട്.
സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റി (ഐസി) കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണമെന്ന് സതീദേവി ആവശ്യപ്പെട്ടു.
വ്യാഴാഴ്ചത്തെ സിറ്റിങ്ങില്‍ 56 കേസുകള്‍ പരിഗണിച്ചതില്‍ മൂന്നെണ്ണം തീര്‍പ്പാക്കി. രണ്ടെണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 51 എണ്ണം അടുത്ത സീറ്റിലേക്ക് മാറ്റി.
കമ്മിഷന് അംഗം അഡ്വ. പി.കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്, അഡ്വക്കറ്റുമാരായ ലിസി, റീന, കൗണ്‍സിലര്‍മാരായ സുമിഷ, സുധിന, അവിന, സബിന, വനിത പോലീസ് സെല്‍ ഉദ്യോഗസ്ഥ ഗിരിജ എന്നിവരും പങ്കെടുത്തു.