കൊൽക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാകാത്തതിനെ തുടർന്ന് രാജി വയ്ക്കാൻ തയ്യാറെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. സമരം ഒത്തുതീർപ്പാക്കാനായി ഡോക്ടർമാരെ നിരന്തരം ചർച്ചയ്ക്ക് വിളിച്ചിട്ടും അവർ ചർച്ചക്ക് എത്താത്തതിനെ തുടർന്നാണ് മമത, രാജിക്കും തയ്യാറെന്ന പ്രതികരണവുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുമായുള്ള ചർച്ച തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു ഡോക്ടർമാരുടെ ആവശ്യം. എന്നാൽ സർക്കാർ ഈ ആവശ്യം നിരാകരിച്ചു. ഇതോടെയാണ് ചർച്ച വഴിമുട്ടിയത്. ജൂണിയർ ഡോക്ടർമാരുമായുള്ള ചർച്ച വീഡിയോയില്‍ ചിത്രീകരിക്കാമെന്നും സുപ്രീംകോടതിയുടെ നിർദേശത്തോടെ കൈമാറാമെന്നുമാണു സർക്കാർ നിലപാട്.
വ്യാഴാഴ്ച ഉച്ചക്ക് ഡോക്ടർമാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചിരുന്നു. രണ്ട് മണിക്കൂറിലേറെ മുഖ്യമന്ത്രി കാത്തിരുന്നിട്ടും ഡോക്ടർമാർ എത്തിയില്ല. പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമത രാജി സന്നദ്ധത അറിയിച്ചത്. ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് രാജിക്ക് തയ്യാറാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.