നാദാപുരം: നാദാപുരം പോലീസ് സ്റ്റേഷനിലെ പോലിസുകാർക്കെതിരെ സോഷ്യൽ മീഡിയയിൽ അപവാദവും പരിഹാസവും പടച്ച് വിട്ട യുവാവ് പിടിയിലായപ്പോൾ മാപ്പ് പറഞ്ഞ് തടി രക്ഷപ്പെടുത്തി. തൂണേരി വേറ്റുമ്മൽ സ്വദേശിയായ യുവാവാണ് പോലീസ് സ്റ്റേഷനിൽ മാപ്പ് പറഞ്ഞ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസമാണ്ഇയാൾ നാദാപുരം സ്റ്റേഷനിൽ നട്ടെല്ലുള്ള ഒരൊറ്റ പോലീസുകാരനും ഇല്ലെന്നും നട്ടെല്ല് പണയപ്പെടുത്തിയവരാണ് പോലീസുകാരെന്നും മറ്റും അപവാദം പറഞ്ഞ് പരത്തിയത്. സ്റ്റേഷൻ പരിധിയിൽ പലരും ഭീതിതമായ അവസ്ഥയിലാണ് കഴിയുന്നതെന്നും മറ്റുമായിരുന്നു പരിഹാസം. വിവിധ പരാതികളുമായി സ്റ്റേഷനിൽ എത്തുന്നവർക്ക് നീതി ലഭിക്കുന്നില്ല ,ഗവ
ആശുപത്രിയിലെ ജീവനക്കാർ ഭീതിയോടെയാണ് ജോലി ചെയ്യുന്നതെന്നും ,കൊൽക്കത്തയോ, ഉത്തരേന്ത്യയിലോ അല്ല ഈ ഭീകരാവസ്ഥയെന്നും കേരളത്തിലെ നാദാപുരത്താണെന്നും മേഖലയിൽ താമസിക്കുന്നവരുടെ ജീവന് സുരക്ഷിതത്വം ഇല്ലെന്നും വോയ്സ് റെക്കോഡ് ചെയ്ത് ഇയാൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരണം നടത്തി. സന്ദേശം ശ്രദ്ധയിൽ പെട്ടവരും മറ്റ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി പ്രചരിപ്പിച്ചു.ഇതോടെ ഈ വോയ്സ് പോലീസിൻ്റെ ചെവിയിലും എത്തി ശബ്ദ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ പോലീസ് നടപടി
തുടങ്ങി.നിമിഷങ്ങൾക്കുള്ളിൽ തന്നെ പോലീസിൻ്റ ചാരൻമാർ ആളെ തിരിച്ചറിഞ്ഞതായി സ്റ്റേഷനിൽ യുവാവിൻ്റെ നമ്പർ സഹിതം വിവരം നൽകി. പോലിസ് യുവാവിനോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഷനിൽ ഹാജരായ യുവാവ് തനിക്ക് അബദ്ധം പറ്റിയതാണെന്നും മാപ്പാക്കണമെന്നും അപേക്ഷിച്ചതോടെ പോലീസ് നടപടി താക്കീതിലൊതുക്കി വിട്ടയച്ചു.