വടകര: കോഴിക്കോട് ജില്ല വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി വടകര ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കുള്ള ശില്പശാല വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വടകര സെൻറ് ആൻറണീസ് ജെ ബി സ്കൂളിൽ നടന്ന ചടങ്ങിൽ എഇഒ വി കെ സുനിൽ അധ്യക്ഷനായി. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ ശില്പശാല നയിച്ചു. ദേശീയ കർഷക

പുരസ്കാര ജേതാവ് കെ ബി ആർ കണ്ണൻ മുഖ്യാതിഥി ആയി. എച്ച് എം ഫോറം കൺവീനർ കെ കെ മനോജൻ, ഫരിത ഭവനം വടകര ഉപജില്ലാ കോഡിനേറ്റർ അർജുൻ വല്ലത്ത്, സുനീത് ബക്രം തുടങ്ങിയവർ സംസാരിച്ചു. മാലിന്യമുക്ത നവ കേരളത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വടകര ഉപജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി അർജുൻ വല്ലത്ത്, സുനീത് ബക്രം എന്നിവർ കോഡിനേറ്റർമാരും ഉപജില്ലയിലെ വടകര, പയ്യോളി നഗരസഭകളിലെയും ചോറോട്, മണിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെയും ഓരോ അധ്യാപകർ അംഗങ്ങളും ആയി സമിതി രൂപീകരിച്ചു. മാലിന്യ സംസ്കരണം, ഊർജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിൽ സ്വയം പര്യാപ്തമായ യൂണിറ്റുകൾ ആക്കി നമ്മുടെ

വീടുകളെ മാറ്റുന്ന പദ്ധതിയാണ് ഹരിത ഭവനം. ജില്ലയിലെ മുഴുവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വീടുകൾ ഹരിതഭവനങ്ങളും വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളും ആക്കി മാറ്റുകയാണ് ചെയ്യുക. ഇവിടങ്ങളിൽ മൂന്ന് പെട്ടികൾ വെച്ച്, മാലിന്യം തരംതിരിച്ച്, വൃത്തിയാക്കി, ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്.
പദ്ധതിയുടെ നടത്തിപ്പിനായി ഹൈസ്കൂൾ അധ്യാപകർക്കുള്ള ശില്പശാലകൾ കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയിരുന്നു. 7 ഉപജില്ലകളിലെ പ്രൈമറി അധ്യാപകർക്കുള്ള ശില്പശാലയും പൂർത്തിയാക്കിയിട്ടുണ്ട്. ശില്പശാലകളിൽ നൽകിയ നിർദ്ദേശപ്രകാരം 2700ലേറെ ഹരിതഭവനങ്ങൾ സൃഷ്ടിക്കപ്പെട്ടു. ആയിരം ഹരിത ഭവനങ്ങളുടെ പ്രഖ്യാപനം കഴിഞ്ഞദിവസം കോഴിക്കോട് സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാ കലക്ടർ നിർവഹിച്ചിരുന്നു.