കൊച്ചി: മലയാള സിനിമയില്‍ നിന്ന് ധാരാളം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി ഗീതാവിജയന്‍. അത്തരക്കാര്‍ക്കെതിരെ ആ സമയങ്ങളില്‍ ശക്തമായി പ്രതികരിച്ചെന്നും അവരെ പരസ്യമായി ചീത്തവിളിച്ചതായും ഗീത വിജയന് പറഞ്ഞു. പോടാ പുല്ലേ എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് നിരവധി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതായും നടി മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് ആദ്യമായി ദുരനുഭവം ഉണ്ടായത് ഒരു സംവിധായകനില്‍ നിന്നാണ്. 1992ലാണത്. ലൊക്കേഷനില്‍ തന്റെ റൂമിന് മുന്നില്‍ വന്ന് കതകിന് തട്ടലും മുട്ടലും ഉണ്ടായി. സഹിക്കവയ്യാതെ വന്നതോടെ പച്ചത്തെറി പറഞ്ഞ് ഓടിക്കുകയായിരുന്നു. ‘എനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. നോ പറയേണ്ടിടത്ത് നോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ പലരുടെയും മുന്നില്‍ കരടാണ്. പ്രതിരോധിച്ചതുകൊണ്ട് നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. അത് അറിയാമായിരുന്നു. എന്നെ ആവശ്യമുള്ള പ്രൊജക്ട് എന്നെ തേടിയെത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇല്ലെങ്കില്‍ വേണ്ട എന്നായിരുന്നു എന്റെ നിലപാട്. മോശമായി പെരുമാറിയവരെ പബ്ലിക്കായി ചീത്തവിളിച്ചിട്ടുണ്ട്’-ഗീതാവിജയന്‍ പറഞ്ഞു
മലയാള സിനിമയില്‍ സ്ത്രീകള്‍ ദുരിതങ്ങളും പീഡനങ്ങളും ഒരുപാട് അനുഭവിച്ചു. എല്ലാവരം മുന്നോട്ടുവന്ന് അവരുടെ കാര്യങ്ങള്‍ ഈ അവസരത്തിലെങ്കിലും പറയണം. അങ്ങനെ മലയാളസിനിമയില്‍ ശുദ്ധീകരണം ഉണ്ടാകട്ടെയെന്ന് ഗീത വിജയന് പറഞ്ഞു. ‘ജോലി സ്ഥലം എപ്പോഴും സുരക്ഷിതമായിരിക്കണം. അല്ലെങ്കില്‍ അവിടെ നിന്ന് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പലരുടെയും ജീവിതം ദുരിതപൂര്ണമായിട്ടുണ്ട്. അതിന് അറുതി വീണം. എല്ലാവരും അവരുടെ കാര്യങ്ങള്‍ മുന്നോട്ടുവന്നു തുറന്നുപറയണം. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ വില്ലന്മാര്ക്കൊക്കെ ഭയമാണ്. അതാണ് വേണ്ടത്. അതിനെക്കാള്‍ എത്രയോ വലുതാണ് പീഡനത്തിന് ഇരയായ സ്ത്രീകളുടെ അവസ്ഥ’- നടി പറഞ്ഞു