തിരുവനന്തപുരം: ജസ്റ്റിസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലോ അത് പുറത്തുവിടുന്നതിലോ സർക്കാറിന് ഒളിച്ചു കളിക്കാൻ ഒന്നുമുണ്ടായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജസ്റ്റിസ് ഹേമ സർക്കാറിനോട് ആവശ്യപ്പെട്ടത് കൊണ്ടാണ് ചില ഭാഗങ്ങൾ ഒഴിവാക്കി പ്രസിദ്ധീകരിച്ചത്. സർക്കാർ ഒരു ഭാഗവും വെട്ടിക്കളഞ്ഞിട്ടില്ല. മൊഴികളുടെ രഹസ്യാത്മകത സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും ഭാഗം ലഭിച്ചില്ലെങ്കിൽ അത് നിയമപരമായി വാങ്ങി എടുക്കാവുന്നതുമാണ്. സിനിമാരംഗത്ത് ഉയർന്നുവന്ന പരാതികളിൽ പലർക്കെതിരെയും നേരത്തെയും കേസെടുത്തിട്ടുണ്ട്. ഒരു കേസിൽ പ്രമുഖ നടൻ ജയിലിൽ കിടന്നിട്ടുണ്ട്. മലയാള സിനിമയെ സംരക്ഷിക്കുക എന്നാണ് ഇടതു സർക്കാർ തീരുമാനം. സർക്കാരിന് പരിമിതിയുണ്ട്. പരാതിയില്ലാതെ കേസെടുക്കാനാകില്ല. കേസെടുത്താൽ പോരല്ലോ കേസ് നിലനിൽക്കെണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

വിവരവകാശ കമ്മീഷൻ നിർദ്ദേശിച്ചതിലും കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടതെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമുയന്നതോടെയാണ് സിപിഎം വിശദീകരണം. ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് വിവരം. വെട്ടിമാറ്റലിൽ റോളില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ വേട്ടക്കാരെയാണ് സർക്കാർ സംരക്ഷിക്കുന്നതെന്നാണ് പ്രതിപക്ഷ വിമർശനം.

ജൂലൈ 5നാണ് നാലര വർഷം സർക്കാർ പൂഴ്ത്തിവച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരവകാശ കമ്മീഷൻ ഉത്തരവിട്ടത്. 49ആം പേജിലെ 96ആം പാരഗ്രാഫ്, 81 മുതൽ 100 വരെയുള്ള പേജുകളിലെ165 മുതൽ 196 വരെയുളള പാരഗ്രാഫുകളും ഒഴിക്കണമെന്നായിരുന്നു കമ്മീഷൻ നിർദ്ദേശിച്ചത്. ആളുകളുടെ സ്വകാര്യത കണക്കിലെടുത്ത് കൂടുതൽ ഭാഗങ്ങൾ വേണെങ്കിൽ സർക്കാരിന് ഒഴിവാക്കാമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു