തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ. പലയിടത്തും മരങ്ങൾ കടപുഴകിവീണു. ട്രാക്കുകളിൽ മരം വീണതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും വൈകിയോടുകയാണ്.
ഓച്ചിറയ്ക്കടുത്ത് ട്രാക്കിൽ മരം വീണതോടെ എറണാകുളത്തേക്കുള്ള ട്രെയിനുകൾ പിടിച്ചിട്ടിരുന്നു. പാലരുവി എക്സ്പ്രസാണ് ഓച്ചിറയിൽ പിടിച്ചിട്ടിരുന്നത്. തകഴിക്കടുത്ത് മരം വീണതോടെ കൊല്ലം – ആലപ്പുഴ ട്രെയിൻ ഹരിപ്പാട്ട് പിടിച്ചിട്ടിരുന്നു. നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് കൊല്ലം ജംഗ്ഷനിലും പിടിച്ചിട്ടിട്ടുണ്ട്.
തിരുവനന്തപുരത്ത് പൊന്മുടി-വിതുര റോഡിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്കടുത്ത് ചീയപ്പാറയിലും മരം വീണ് ഗതാഗത തടസമുണ്ടായി.
ആലപ്പുഴയിൽ ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. തുറവൂരിൽ കാറിനു മുകളിൽ മരം വീണു. കരുമാടി, പുറക്കാട് മേഖലകളിൽ മരങ്ങൾ കടപുഴകി വീണു. ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേർത്തല, തിരുവിഴ എന്നിവിടങ്ങളിലും മരം വീണു. ചെറിയനാട് കടയ്ക്ക് മുകളിൽ മരം വീണു നാശനഷ്ടമുണ്ടായി. കായംകുളം കൊറ്റുകുളങ്ങരയിൽ വീടിന് മുകളിൽ മരം വീണു.
കൊല്ലത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടായി. പുലര്‍ച്ചെയോടെ തീരദേശ പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശിയതോടെ കൊല്ലം ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി.
തൃശൂർ മലക്കപ്പാറയിൽ പാലത്തിനു സമീപം മണ്ണിടിഞ്ഞ് മലക്കപ്പാറയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.
കോട്ടയത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വ്യാപക നാശനഷ്ടമാണുണ്ടായത്. പള്ളം, പുതുപ്പള്ളി, എംജി യൂണിവേഴ്സിറ്റി, കിടങ്ങൂർ ഭാഗങ്ങളിലാണ് മരം വീണത്. കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് മരം വീണ് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാട് പറ്റി. നാട്ടകം പോളിടെക്നിക്കിന് സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു.