വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ നിന്നു 17 കോടിയുടെ സ്വര്‍ണവുമായി മുങ്ങിയ മുന്‍ മാനേജര്‍ വീഡിയോ സന്ദേശവുമായി രംഗത്ത്. താന്‍ നിരപരാധി ആണെന്നും അസുഖം ആയതിനാലാണ് വടകരയില്‍ നിന്ന് മാറി നിന്നതെന്നും കേസിലെ പ്രതിയായ മുന്‍ മാനേജര്‍ മധ ജയകുമാര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. ബാങ്കിലെ ഇടപാട് സംബന്ധമായ കഥകളാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. താന്‍ മുങ്ങിയതല്ല, അവധിയെടുത്താണ് വടകരയില്‍ നിന്ന് പോയത്. അവധി എടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഇ-മെയില്‍ വഴി അറിയിച്ചിരുന്നുവെന്നും മധ ജയകുമാര്‍ വടകരയിലെ ഓണ്‍ലൈന്‍ ചാനലിന് അയച്ചുകൊടുത്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിയായ മധ ജയകുമാര്‍ കഴിഞ്ഞമാസം സ്ഥലം മാറിപ്പോയിരുന്നു. പകരം എത്തിയ മാനേജരാണ് തട്ടിപ്പ് കണ്ടെത്തിയതും പോലീസില്‍ പരാതി നല്കിയതും. 26 കിലോ സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
വടകര സിഐയുടെ നേതൃത്വത്തില്‍ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 42 അക്കൗണ്ടുകളിലായി പണയം വെച്ച 26.24 കിലോ സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തിയിരുന്നു. കൂടുതല്‍ സ്വര്‍ണം പണയം വെച്ച അക്കൗണ്ടുകളാണ് പ്രതി ലക്ഷ്യം വെച്ചത്. തട്ടിപ്പിന്റെ ആഴം വ്യക്തമായതോടെയാണ് വടകര ഡിവൈഎസ് പിയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തിന് രൂപം കൊടുത്തത്. കഴിഞ്ഞ മാസം ഉണ്ടായ സ്ഥലംമാറ്റമാണ് തട്ടിപ്പ് പൊളിയാന്‍ കാരണം. പുതുതായെത്തിയ മാനേജര്‍ നടത്തിയ റീ അപ്രൈസല്‍ നടപടിയിലാണ് ക്രമക്കേട് പുറത്തായത്. ഉടന്‍ ബാങ്ക് ഹെഡ് ഓഫീസിലും പോലീസിലും വിവരം അറിയിച്ചു. അപ്പോഴേക്കും ഫോണ്‍ സ്വിച്ച് ഓഫാക്കി പ്രതി മുങ്ങിയിരുന്നു. മധ ജയകുമാര്‍ ഫോണില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങളും അന്വേഷണ സംഘം എടുത്തിട്ടുണ്ട്.
ഇത്രയധികം സ്വര്‍ണം പ്രതി എന്ത് ചെയ്തുവെന്ന് കണ്ടെത്തുകയാണ് പ്രധാനം. ഇതിനായി പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതിയുടെ നാടായ തമിഴ്നാട് മേട്ടുപാളയം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ബാങ്കിലെ നിലവിലെ സ്വര്‍ണ ശേഖരത്തിന്റെ കണക്കും സ്ഥിര നിക്ഷപത്തിന്റെ കണക്കും അന്വേഷണ സംഘം എടുത്തിട്ടുണ്ട്. മറ്റ് ജീവനക്കാരെയും ഉടന്‍ ചോദ്യം ചെയ്യും. ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ ഫയലുകളും മറ്റും പരിശോധിച്ചു. തട്ടിപ്പ് പുറത്തായിട്ടും ഇതുവരെ സ്വര്‍ണം നഷ്ടപ്പെട്ട് ആരും പോലീസിനെ സമീപിച്ചിട്ടില്ല. സ്വര്‍ണം പണയം വെച്ചവര്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യപ്പെടുന്നവര്‍ക്ക് അക്കൗണ്ട് പരിശോധിക്കാന്‍ അവസരമുണ്ടെന്നുമാണ് ബാങ്കിന്റെ മറുപടി.