കോഴിക്കോട്: ജില്ല വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന ഹരിത ഭവനം പദ്ധതിയിൽ ആയിരം ഹരിത ഭവനങ്ങൾ പൂർത്തിയായതിന്റെ പ്രഖ്യാപനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ എ എസ് നിർവഹിച്ചു. ആധുനിക ലോകത്തിൻറെ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി ജീവിക്കുമ്പോഴും പരമാവധി കാർബൺ നിർഗമനം കുറയ്ക്കുന്ന ജീവിതരീതി നാം അവലംബിക്കണം എന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഏറ്റവും കൂടുതൽ ഹരിത ഭവനങ്ങൾ സൃഷ്ടിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ സെൻറ്
ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, സെൻറ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, എലത്തൂർ സി എം സി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്കും ഏറ്റവും കൂടുതൽ ഹരിത ഭവനങ്ങൾ സൃഷ്ടിക്കാൻ നേതൃത്വം നൽകിയ സ്കൂൾ കോഡിനേറ്റർ സെൻറ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എം എസ് ജിസ്മക്കും അധ്യാപകർക്ക് പരിശീലനം നൽകിയതിനു ബാബു പറമ്പത്തിനും മാതൃകാപരമായ ഹരിതഭവനം സൃഷ്ടിച്ച മൂന്നാം ക്ലാസുകാരി ദേവിക ദീപക്കിനും കലക്ടർ ഉപഹാരങ്ങൾ നൽകി. സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഡിഡിഇ മനോജ് മണിയൂർ അധ്യക്ഷനായി. ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ എം ഗൗതമൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡൻറ്
വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. ബാബു പറമ്പത്ത് വിഷയാവതരണം നടത്തി. മണലിൽ മോഹനൻ മാലിന്യമുക്ത നവ കേരളത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സ്മിത ജോസഫ് വിജയാനുഭവ വിവരണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ ജില്ലാതല റിപ്പോർട്ടും ഹരിത ഭവനം വിദ്യാഭ്യാസ ജില്ല
കോഡിനേറ്റർമാർ ആയ രഞ്ജിത്ത് രാജ് (കോഴിക്കോട്), എസ് ജെ സജീവകുമാർ (വടകര) റയീസുദീൻ (താമരശ്ശേരി) എന്നിവർ വിദ്യാഭ്യാസ ജില്ലാതല റിപ്പോർട്ടും അവതരിപ്പിച്ചു. എം എസ് ജിസ്മ സ്കൂൾതല റിപ്പോർട്ടും പി കെ വികാസ് ഐടി റിപ്പോർട്ടും അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഡോ. സിസ്റ്റർ നിത എ സി, പിടിഎ പ്രതിനിധി വരുൺ ഭാസ്കർ, സ്റ്റാഫ് സെക്രട്ടറി കെ ജിഷ, ബോധി കൃഷ്ണ, ജലീൽ കുറ്റ്യാടി, സിപി അബ്ദു റഹ്മാൻ, ലത്തീഫ് കുറ്റിപ്പുറം
തുടങ്ങിയവർ സംസാരിച്ചു. മാലിന്യ സംസ്കരണം, ഊർജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിൽ സ്വയം പര്യാപ്തമായ യൂണിറ്റുകൾ ആക്കി വീടുകളെ മാറ്റുന്ന പദ്ധതിയാണ് ഹരിത ഭവനം. ജില്ലയിലെ വിദ്യാർത്ഥികളുടെ വീടുകൾ ഹരിതഭവനങ്ങളും സ്കൂളുകൾ ഹരിത വിദ്യാലയങ്ങളും ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിൻറെ ഭാഗമായി വീടുകളിൽ മൂന്ന് പെട്ടികൾ വെക്കുന്നു. ആദ്യത്തേതിൽ പ്ലാസ്റ്റിക്, രണ്ടാമത്തേതിൽ ചെരുപ്പ്, ബാഗ്, തെർമോകോൾ, റെക്സിൻ തുടങ്ങിയവ, മൂന്നാമത്തേതിൽ ചില്ല് എന്നിവ കഴുകി ഉണക്കി ശേഖരിക്കും. ഇവ നിശ്ചിത ഇടവേളകളിൽ ഹരിത കർമ്മ സേനയ്ക്ക് കൈമാറും. വീടുകളിൽ പെട്ടികൾ വെച്ചതിന്റെ ഫോട്ടോയും ഹരിത കർമ്മ സേനയ്ക്ക് മാലിന്യം കൈമാറിയതിന്റെ രസീത് സ്കാൻ ചെയ്തതും ഹരിത ഭവനത്തിനായി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്. ഹൈസ്കൂൾ അധ്യാപകർക്കുള്ള ശില്പശാലകൾ പൂർത്തിയായി. അതിൽ ലഭിച്ച നിർദ്ദേശപ്രകാരമാണ് ആയിരത്തിലേറെ ഹരിതഭവനങ്ങൾ ഇപ്പോൾ പൂർത്തിയായത്. 17 ഉപജില്ലാതലങ്ങളിൽ പ്രൈമറി അധ്യാപകർക്കും വടകര, കോഴിക്കോട് സഹോദയ തലങ്ങളിൽ സിബിഎസ്ഇ അധ്യാപകർക്കും ഉടനെ ശില്പശാലകൾ നടത്തും. ഹരിത ഭവനം പദ്ധതിക്ക് മാലിന്യമുക്ത നവ കേരളവും ശുചിത്വമിഷനും എല്ലാം പിന്തുണയും അറിയിച്ചിട്ടുണ്ട്.